'റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്ന്'; കൂടത്തായി കൊലപാതക പാരമ്പരയിൽ കോടതിയിൽ മൊഴിയുമായി ഫോറൻസിക് സർജൻ

കോഴിക്കോട് കൂടത്തായി കൊലപാതക പാരമ്പരയിൽ കൊല്ലപ്പെട്ട റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് ഫോറൻസിക് സർജൻ. കോടതിയിലാണ് ഫോറൻസിക് സർജൻ മൊഴി നൽകിയത്. ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിൻ്റെ കുടുംബത്തിലെ ആറ് പേരെയാണ് ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയത്.

2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാർത്തകളിൽ ഇടംപിടിക്കുന്നത്. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളും കൊലപാതകമാണെന്ന് തെളിഞ്ഞത്.

റിട്ട. അധ്യാപികയായ അന്നമ്മ തോമസിൻ്റെ മരണം ആയിരുന്നു കൊലപാതക പരമ്പരയിൽ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭർത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തിൽ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു. ടോം തോമസിൻ്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിൻ്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു.