റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനം: മന്ത്രി പി.എ മുഹമ്മദ് റിയാസ്

റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അറ്റകുറ്റപ്പണി നടത്തി ഒരുമാസത്തിനകം പെരുമ്പാവൂര്‍-ആലുവ റോഡ് തകര്‍ന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും അതിനുശേഷം വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷം കൊണ്ട് ബിഎം ആന്റ് ബിസി റോഡുകളാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നമ്മുടെ റോഡുണ്ടാക്കുന്ന മെറ്റീരിയല്‍ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് പഠിക്കണമെന്നും റോഡിന്റെ ആയുസ്സ് കൂട്ടുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റബ്ബറൈസ്ഡ് റോഡ് കുറച്ചുകൂടി ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലതാണ്. കേരളത്തിന്റെ സാമ്പത്തിക നില തന്നെ വളരും. കെട്ടിട നിര്‍മാണ വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണം. റോഡ് തകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഓട ഇല്ലാത്തതാണെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിലെ റോഡുകളുടെ രൂപകല്‍പന മെച്ചപ്പെടണമെന്നും റോഡപകടങ്ങള്‍ കുറയ്ക്കണമെന്നും സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു. ഭാരത് ജോഡോ യാത്രയുടെ ഇന്നലത്തെ സമാപന യോഗത്തിലാണു രാഹുല്‍ റോഡുകളുടെ രൂപകല്‍പനയെ പരാമര്‍ശിച്ചത്.