റിഫ മെഹ്നുവിന്റെ കഴുത്തിലെ മുറിവ് ദുബായിലെ ഫോറന്‍സിക് റിപ്പോര്‍ട്ടിലുമുണ്ട്: അഡ്വ. പി. റഫ്ത്താസ്

ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ കഴുത്തിലെ മുറിവിനെ കുറിച്ച് ദുബായിലെ ഫോറന്‍സിക് റിപ്പര്‍ട്ടിലും പരാമര്‍ശിച്ചിട്ടുണ്ടെന്ന് അഡ്വ. പി റഫ്ത്താസ്. റിഫയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നും റിഫയുടെ ഫോണും അവരോടൊപ്പം താമസിച്ചിരുന്ന ആളെയും കാണാനില്ലെന്നും അഡ്വ. പി റഫ്ത്താസ് പറഞ്ഞതായി മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തു.

റിഫയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് മെഹ്നാസ് ലൈവ് വീഡിയോ ചെയ്തത് ദൂരൂഹത വര്‍ധിപ്പിക്കുന്നുവെന്നും പി റഫ്ത്താസ് പറഞ്ഞു. അതേസമയം റിഫ മെഹ്നുവിന്റെ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് സമര്‍പ്പിച്ചേക്കും. അത് ലഭിച്ചാല്‍ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് റിഫയുടെ കുടുംബം.

കഴിഞ്ഞ ദിവസമാണ് റിഫയുടെ മൃതദേഹം ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. തുടരന്വേഷണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്നാണ് റിഫയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണം. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഭര്‍ത്താവ് മെഹ്നാസിനെ ചോദ്യം ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും. മെഹ്നാസിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കാക്കൂര്‍ പൊലീസാണ് കേസെടുത്തത്.

ദുബായിലെ ഫ്ളാറ്റില്‍ മാര്‍ച്ച് ഒന്നിനാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂട്യൂബിലെ ലൈക്കിന്റെയും, സബസ്‌ക്രിബ്ഷന്റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.