സ്വപ്‌നയുടെ വെളിപ്പെടുത്തല്‍: പ്രതികരിക്കാതെ മുഖ്യമന്ത്രി, കാര്യമാക്കുന്നില്ലെന്ന് ശിവശങ്കര്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാനെത്തിയെങ്കിലും മുഖ്യമന്ത്രി മുഖം നല്‍കാതെ മടങ്ങി.

അതേസമയം, സ്വപ്‌നയുടെ മൊഴി കാര്യമാക്കുന്നില്ലെന്ന്  എം ശിവശങ്കര്‍ പ്രതികരിച്ചു. ഇത്തരം ഒരുപാട് മൊഴികള്‍ നേരത്തെയും വന്നതല്ലേയെന്നും ശിവശങ്കര്‍ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ച ഓരോ കാര്യവും സത്യമെന്നു തെളിയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ. ബിരിയാണി പാത്രം കൊണ്ടു മറച്ചുവച്ചാലും സത്യം പുറത്തുവരുമെന്നും വസ്തുതകള്‍ ഓരോ ദിവസവും പുറത്തുവരികയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന്കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോല്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അതോടൊപ്പം ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.