രാജീവ് ​ഗാന്ധിയെ തമസ്കരിക്കാതെ ധ്യാൻ ചന്ദിനെ ആദരിക്കുക; പേരുമാറ്റൽ ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ലെന്ന് മുല്ലപ്പള്ളി

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ സംഭവം ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

ദേശീയ പ്രസ്ഥാന കാലത്തും സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും നെഹ്റു കുടുംബം നല്കിയ അമൂല്യ സംഭാവനകളെ തമസ്കരിക്കാനും നെഹ്രു, ഇന്ദിര, രാജീവ് എന്നിവരെ വ്യക്തിഹത്യ നടത്താനുമാണ് മോഡിയും സംഘവും അസൂത്രിതമായി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കളിയേയും കായിക താരങ്ങളേയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരാണ് നെഹ്റുവും ഇന്ദിരയും രാജീവ് ഗാന്ധിയും.
വിഖ്യാത കായിക താരങ്ങൾ, ധ്യാൻ ചന്ദ് അടക്കം, നെഹ്റുവുമായി ആത്മബന്ധം ഉള്ളവരായിരുന്നെന്നും മുല്ലപ്പള്ളി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

*ധ്യാൻ* *ചന്ദിനെ* *ആദരിക്കുക* ; *രാജീവ്* *ഗാന്ധിയെ* *തമസ്കരിക്കാതെ* .

41 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യൻ ഹോക്കി, ടോക്യോ ഒളിംപിക്സിലൂടെ പഴയ പ്രാഭവത്തിലേക്ക് പൊരുതി മുന്നേറി വെങ്കല മെഡൽ നേടി.

മലയാളിയായ ശ്രീജേഷ് സൂരക്ഷിതമായി, ഉരുക്കു കോട്ടപോലെ, ഇന്ത്യൻ ഗോൾ വല കാത്തു. ഇന്ത്യയുടെ അഭിമാനം ആകാശം മുട്ടെ ഉയർന്നു.
വനിതാ ഹോക്കിയിൽ മെഡൽ നഷ്ടം നിർഭാഗ്യം കൊണ്ട് മാത്രം…. മിടുക്കികളുടെ പ്രകടനം അത്യുജ്വലം. ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദ് മൂന്നു തവണ ഒളിംപിക്സിൽ തുടർച്ചയായി സ്വർണ്ണം നേടി ഇതിഹാസം രചിച്ചു. (1928 – ’32- ’36)

ഇന്ത്യൻ കായിക രംഗത്തു ധ്യാൻ ചന്ദ് നല്കിയ നിസ്തുല സംഭാവന മുൻ നിർത്തി 1956ൽ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായപ്പോൾ, രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. ധ്യാൻ ചന്ദിന്റെ ബഹുമാനം നിലനിർത്താൻ നടത്തുന്ന ഏതു നീക്കവും ശ്ലാഘിക്കപ്പെടേണ്ടതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രത്തിന്റെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിന്റെ പേരു മാറ്റി ‘ധ്യാൻ ചന്ദ് ഖേൽ രത്ന’ അവാർഡെന്നു നാമകരണം നടത്താൻ തീരുമാനിച്ചിരിക്കുന്നു. പല ഭാഗത്തു നിന്നും ഇതു സംബന്ധമായ അവശ്യം ഉയന്നു വന്നതിനെ തുടർന്നാണ് ഇതെന്നാണ് പ്രധാനമന്ത്രിയുടെ ന്യായം. ഇതു് ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല.

ദേശീയ പ്രസ്ഥാന കാലത്തും സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും നെഹ്റു കുടുംബം നല്കിയ അമൂല്യ സംഭാവനകളെ തമസ്കരിക്കാനും നെഹ്രു, ഇന്ദിര, രാജീവ് എന്നിവരെ വ്യക്തി ഹത്യ നടത്താനുമാണ് മോഡിയും സംഘവും അസൂത്രിതമായി ശ്രമിച്ചു കൊണ്ടിരിക്കുന്നതു്. പ്രാകൃതവും സങ്കുചിതവുമായ സമീപനമായി മാത്രമേ ഇതിനേ കാണാൻ കഴിയുകയുള്ളു.

കളിയേയും കായിക താരങ്ങളേയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരാണ് നെഹ്റുവും ഇന്ദിരയും രാജീവ് ഗാന്ധിയും.
വിഖ്യാത കായിക താരങ്ങൾ, ധ്യാൻ ചന്ദ് അടക്കം, നെഹ്റുവുമായി ആത്മബന്ധം ഉള്ളവരായിരുന്നു. ഇന്ദിരാ ഗാന്ധി കായിക പ്രതിഭകളുടെ പ്രിയംകരിയായിരുന്നു.

1951 ലെ ഏഷ്യൻ ഗെയിംസ് ദൽഹിയിൽ നെഹ്റുവിന്റെ കാർമ്മികത്വത്തിലാണ് അരങ്ങേറിയത് . 1982 ലെ പ്രശസ്തമായ ദൽഹി ഏഷ്യാഡ് ഇന്ദിരാജിയുടെ സജീവ നേതൃത്വത്തിലായിരുന്നു. അതിന്റെ ആസൂത്രണം, ചുമതല, ചുക്കാൻ എല്ലാം രാജീവ് ഗാന്ധിയുടെ കരങ്ങളിലും .
ഇന്നു ഡൽഹിയിൽ കാണുന്ന മിക്ക സ്റ്റേഡിയങ്ങളും മറ്റു ആധുനിക സംവിധാനങ്ങളും അക്കാലത്തു നിർമ്മിക്കപ്പെട്ടവയാണ്.

5 വർഷം മാത്രമാണ് രാജീവ് ഗാന്ധി പ്രധാന മന്ത്രി പദത്തിൽ ഇരുന്നതു . സമസ്ത മേഖലകളിലും വിസ്മയകരമായ മാറ്റങ്ങൾ. . . . കായിക രംഗത്തു ഇന്ത്യയുടെ അന്തസ്സ് ഉയർത്തി പിടിക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളുടെ തുടക്കം. അകാലത്തിൽ, ഒരു കർപ്പൂര ദീപം പോലെ, പെട്ടന്നു കത്തി എരിഞ്ഞില്ലായിരുന്നുവെങ്കിൽ ഇന്ത്യ കായിക രംഗത്തു ബഹുദൂരം മുന്നോട്ടു പോകുമായിരുന്നു.

ധ്യാൻ ചന്ദിനോടുള്ള ആദരം നിലനിർത്തേണ്ടതു് രാജീവ് ഗാന്ധിയുടെ ഓർമ്മ തമസ്കരിച്ചു കൊണ്ടല്ല; നെഹ്രു കുടുംബത്തോടുള്ള കുടിപ്പക തീർത്തു കൊണ്ടുമല്ല.