കരുതൽശേഖരം കുറയുന്നു; മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് കേരളം

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ ഇനി മറ്റ് സംസ്ഥാനങ്ങൾക്ക് നല്‍കാനാകില്ലെന്ന് അറിയിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിൽ ഉപഭോഗം കൂടുകയാണെന്നും ഇനി മുതൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജൻ ഇവിടെ തന്നെ ഉപയോഗിക്കാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

219 ടൺ ഓക്സിജൻ ആണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തിന്റെ തന്നെ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പ്രതിദിന ഓക്‌സിജന്‍ ഉത്പാദന ശേഷി 219 ടണ്‍ ആണ്. നേരത്തെ മറ്റു സംസ്ഥാനങ്ങൾക്ക് കേരളം ഓക്സിജൻ നല്‍കിയിരുന്നു. എന്നാൽ കരുതല്‍ ശേഖരം തീരുന്ന സാഹചര്യത്തില്‍  മറ്റു സംസ്ഥാനങ്ങളെ സഹായിക്കാൻ കഴിയുന്ന സ്ഥിതിയല്ല സംസ്ഥാനത്തിനുള്ളത് എന്ന് മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു.

കേരളത്തിലെ മിക്ക ജില്ലകളും ഓക്‌സിജന്‍ ക്ഷാമത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കാസര്‍ഗോട് സ്ഥിതി രൂക്ഷമാണ്. മറ്റു ജില്ലകളിലും സമാന സാഹചര്യം ഉണ്ടായേക്കാം. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.