ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം; പത്തു കോടിയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍; മാതൃകാപരം

ഗവേഷകവിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പത്തു കോടി രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചു. ട്രാന്‍സലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ക്ക് പ്രവര്‍ത്തനസഹായമായി പത്തു കോടി രൂപ നല്‍കാനും ഭരണാനുമതിയായി. ഉന്നതവിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോന്‍ കമ്മീഷന്റെ ശുപാര്‍ശ സ്വീകരിച്ചാണ് നടപടി.

അന്താരാഷ്ട്രതലത്തില്‍ അക്കാദമികമായി മുന്നില്‍ നില്‍ക്കുന്ന മികച്ച 200 സര്‍വ്വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണത്തിനാണ് ഗവേഷകവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള സെമിനാറുകള്‍ക്കായുള്ള യാത്രകള്‍ക്കും ഈ സ്‌കോളര്‍ഷിപ്പ് ലഭ്യമാകും.

ഗവേഷകരുടെ വിദേശയാത്രാ ചെലവും ജീവിതച്ചെലവുമാണ് ഇതുവഴി സര്‍ക്കാര്‍ വഹിക്കുക. വിദേശ സര്‍വ്വകലാശാലകളില്‍ വ്യാവസായിക ബന്ധം സ്ഥാപിക്കുന്ന വിധത്തിലുള്ള ഗവേഷണപഠനങ്ങള്‍ക്കാകും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഗവേഷണങ്ങളിലൂടെ പേറ്റന്റ് നേടിയ ഉത്പന്നങ്ങളെ വ്യാവസായികമായി ഉപയുക്തമാക്കുന്നതിന് സഹായകമായാണ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് റിസ്‌ക് ഫണ്ട് നല്‍കുക. ഉന്നതവിദ്യാസ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍, വ്യവസായ വികസന കോര്‍പ്പറേഷന്‍, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരായിരിക്കും ഉത്പന്നങ്ങളെയും സേവനങ്ങളെയും തിരഞ്ഞെടുക്കുക.