വാടകയ്ക്ക് നല്‍കിയത്, എസ്.ഡി.പി.ഐയുമായി ബന്ധമില്ല; വാഹന വിവാദത്തില്‍ ബി.ജെ.പി ആരോപണം തള്ളി കാറുടമ

കണ്ണൂരില്‍ നടന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനം ക്രിമിനല്‍ കേസ് പ്രതിയുടേതാണെന്ന ബിജെപി ആരോപണം തള്ളി കാറുടമ സിദ്ദീഖ്. ഒരു സുഹൃത്തിന് വാടകയ്ക്ക് നല്‍കിയ കാറാണ് യെച്ചൂരി ഉപയോഗിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ക്കായല്ല വാഹനം നല്‍കിയതെന്നും സിദ്ദീഖ് പ്രതികരിച്ചു.

തനിക്കെതിരെ രാഷ്ട്രീയക്കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിലവില്‍ ഒരു കേസുമില്ല. താനൊരു സജീവ മുസ്ലീംലീഗ് പ്രവര്‍ത്തകനാണെന്നും എസ്.ഡി.പി.ഐയുമായി ബന്ധമില്ല. തന്നെ എസ്ഡിപിഐ ആയി ചിത്രീകരിക്കാനുള്ള ബിജെപിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉപയോഗിച്ച കാര്‍ എസ്ഡിപിഐ ബന്ധമുള്ള ക്രിമിനില്‍ക്കേസ് പ്രതിയുടേതാണെന്ന് ആരോപിച്ച ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് രംഗത്തെത്തിയിരുന്നു.സിദ്ദീഖ് പകല്‍ ലീഗ് പ്രവര്‍ത്തകനും രാത്രി എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും എസ്ഡിപിഐ കൊടുക്കല്‍ വാങ്ങലിന്റെ തെളിവാണ് വാഹനം നല്‍കിയ സംഭവമെന്നുമാണ് ബിജെപി ആരോപിച്ചത്.

ഇരിങ്ങണ്ണൂര്‍ സ്വദേശിയായ സിദ്ദിഖിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെ.എല്‍ 18 എ.ബി-5000 ഫോര്‍ച്ച്യൂണര്‍ കാറാണ് യെച്ചൂരി യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. ഈ കാര്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ വഴിയാണ് വാഹനം യെച്ചൂരിയുടെ യാത്രയ്ക്കായി ഏര്‍പ്പാടാക്കിയതെന്നും അദ്ദേഹം എന്‍. ഹരിദാസ് പറഞ്ഞിരുന്നു.