പത്രിക തള്ളിയത് ബി.ജെ.പിയെ മുള്‍മുനയിലാക്കി; ഇക്കാര്യം വിശദമായി പരിശോധിക്കും: കെ. സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിലും ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത് ബി.ജെ.പിയെ മുള്‍മുനയിലാക്കിയെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പത്രിക തള്ളിപ്പോയത് സംബന്ധിച്ച് പാര്‍ട്ടി പരിശോധന നടത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

മനഃപൂര്‍വ്വമായ വീഴ്ചയാണ് സംഭവിച്ചതെന്ന് ആരും ഇതുവരെ കണക്കാക്കുന്നില്ല. എന്നാല്‍ ആ വീഴ്ച സംബന്ധിച്ച് പാർട്ടി എന്ന നിലയില്‍ പരിശോധിക്കും. തലശ്ശേരിയിലും ഗുരുവായൂരിലും പത്രിക തള്ളിപ്പോയത് സംബന്ധിച്ച് എന്തായാലും ഒരു പരിശോധനയുണ്ടാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നങ്ങളുമില്ലാതെ സുഗമമായി മുന്നോട്ട് പോയ മുന്നണി എന്‍ഡിഎ ആണ്. എന്നാല്‍ അവസാന നിമിഷം വരെ പാർട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരേയൊരു കാര്യം തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയമാണ്.

കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. മാനുഷിക പിഴവായി വേണമെങ്കില്‍ കണക്കാക്കാം എന്തായാലും പരിശോധന നടത്തിയ ശേഷമാകും നടപടിയെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.