അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്കും രജിസ്‌ട്രേഷന്‍: വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷന്‍ ഉറപ്പുവരുത്തുമെന്ന് തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഏജന്റുമാര്‍ മുഖേനയോ, കോണ്‍ട്രാക്ടര്‍മാര്‍ മുഖേനയോ അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളിലെ കോണ്‍ട്രാക്ടര്‍മാരുടെ ലൈസന്‍സും സ്ഥാപന ഉടമയുടെ രജിസ്ട്രേഷനും എടുപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ഇന്റര്‍സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്സ് നിയമം 1979 പ്രകാരമാണ് നടപടി. അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വേണ്ടി ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ഗസ്റ്റ് ആപ്പ് എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനവും വി ശിവന്‍കുട്ടി നിര്‍വഹിച്ചു.

2010ല്‍ ആരംഭിച്ച് കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 58,888 അതിഥി തൊഴിലാളികള്‍ മാത്രമാണ് ഇതുവരെ അംഗങ്ങളായിട്ടുള്ളത്. അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതിനും ഫോട്ടോ നല്‍കുന്നതിനും അതിഥി തൊഴിലാളികള്‍ വിമുഖത കാട്ടുന്നതാണ് അംഗത്വ രജിസ്ട്രേഷന്‍ കുറയുന്നതിന്റെ കാരണം. ഇതേ തുടര്‍ന്ന് രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗസ്റ്റ് ആപ്പ്’ വികസിപ്പിച്ചിരിക്കുന്നത്.

ബോര്‍ഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരിട്ട് ചെന്ന് മൊബൈല്‍ ഫോണിലൂടെ ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ആപ്ലിക്കേഷനിലുണ്ട്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഐഡി കാര്‍ഡ് തൊഴിലാളികളുടെ വാട്സ്ആപ്പ് നമ്പറില്‍ ലഭ്യമാകും. അര്‍ഹരായ ആളുകളെ കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കാന്‍ തൊഴില്‍ വകുപ്പ് പ്രത്യേകം പരിശ്രമിക്കണമെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.