ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കല്‍; ആറ് വര്‍ഷത്തിനിടെ ചെലവഴിച്ചത് 31.92 ലക്ഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നീന്തല്‍ക്കുളം നവീകരിക്കാന്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ചെലവഴിച്ചത് ലക്ഷങ്ങള്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2022 നവംബര്‍ 14 വരെ ചെലവിട്ടത് 31,92,360 രൂപയാണ്. നിയമസഭയിലടക്കം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മറച്ചുവച്ച കണക്ക് വിവരാവകാശ നിയമപ്രകാരമാണ് പുറത്തുവന്നത്.

കുളം നവീകരിച്ചെടുക്കാന്‍ ചെലവ് 18,06,789 രൂപയായി. മേല്‍ക്കൂര പുതുക്കാനും പ്ലാന്റ് റൂം നന്നാക്കാനും 7,92,433 രൂപയായി. കൂടാതെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതും നാശാവസ്ഥയിലുമായ നീന്തല്‍ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നത്.

നേരത്തെ, ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനും ചുറ്റുമതിലിനും ലിഫ്റ്റിനും തുക വകയിരുത്തിയതിലും വിമര്‍ശനം ഉണ്ടായിരുന്നു. ഇതിനിടെയാണ് നീന്തല്‍ കുളത്തിേന്റെ നവീകരണത്തിന്റെ കണക്ക് പുറത്ത് വരുന്നത്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷവും, ലിഫ്റ്റിന് 25.50 ലക്ഷവും അനുവദിച്ചിരുന്നു.