വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് എതിരായ പരാമര്‍ശം; എസ്.പി, എം. ജെ സോജന് എതിരെ കേസ്

വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി എം.ജെ.സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള മോശം പരാമര്‍ശം നടത്തിയെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ പാലക്കാട് പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്.

ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരെന്ന മട്ടിലായിരുന്നു എം.ജെ സോജന്റെ പ്രതികരണം. പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നു എന്ന തരത്തില്‍ അദ്ദേഹം മാധ്യമങ്ങളില്‍ സംസാരിച്ചുവെന്നാണ് അമ്മയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നായിരുന്നു സോജന്റെ പരാമര്‍ശം. ഒന്നര വര്‍ഷം ജയിലില്‍ കിടന്നത് തന്നെയാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷ. ഈ കേസില്‍ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതില്‍ സംശയമില്ലെന്നും സോജന്‍ പറഞ്ഞിരുന്നു.