തൃശൂരില്‍ പൊട്ടിത്തെറിച്ചത് റെഡ്മി 5 പ്രോ മൊബൈല്‍; ചാര്‍ജിന് ഇട്ടിരുന്നില്ല, പുതപ്പിനുള്ളിലായിരുന്നത് അപകടത്തിന്റെ ആഘാതം കൂട്ടി

തൃശ്ശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈല്‍ ഫോണ്‍. പൊട്ടത്തറി നടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി.

പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറന്‍സിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണില്‍ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചു.

പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. അപകടസമയത്ത് പുതപ്പിനടിയില്‍ കിടന്ന് ഗെയിം കളിക്കുകയായിരുന്നു കുട്ടിയെന്നാണ് മുത്തശ്ശി പൊലീസിനോട് പറഞ്ഞത്. ഗുളികയെടുക്കാന്‍ താന്‍ പുറത്തുപോയി. വലിയ പൊട്ടിത്തെറി കേട്ടാണ് തിരിച്ചെത്തിയതെന്നും ഈ സമയത്ത് മകള്‍ ചോരയില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും അവര്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് അപകടം . തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു ആദിത്യശ്രീ.