'പ്രളയസമയത്ത് എല്ലാ ജില്ലകളിലും ഒരു പോലെ റെഡ് അലര്‍ട്ട് കൊടുത്തു, എല്ലാവരും കേരളം വിട്ടു പോകണമെന്ന പറയുന്നത് പോലെയാണിത്'; അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ പിന്തുണച്ച് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി

സംസ്ഥാനത്തെ പ്രളയത്തില്‍ സര്‍ക്കാരിനെതിരെ നിലപാടുമായി കെസിബിസി രംഗത്ത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വസ്തുതാപരമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ.വര്‍ഗ്ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മഴ കൂടില്ലെന്ന് വിചാരിച്ചു ഡാമുകളില്‍ പരമാവധി ജലം ശേഖരിച്ച് വച്ചതാണ് ദുരിതത്തിനാണ് കാരണമായത്.

എല്ലാ ജില്ലകളിലും ഒരു പോലെ റെഡ് അലര്‍ട്ട് കൊടുത്തു. അതായത് എല്ലാവരും കേരളം വിട്ടു പോകണമെന്ന പറയുന്നത് പോലെയാണിത്. ഈ വിഷയം ചര്‍ച്ചയാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. മറ്റു വിഷയങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ദുരിതാശ്വാസനിധിക്കായി പണം പിരിച്ചത് മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അല്ലാതെ കാര്യമായി ഒന്നും ചെയ്തില്ലെന്നും കെസിബിസി കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ഡാം തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയില്ലെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സാധിച്ചില്ലെന്ന് ഹൈക്കോടതിയില്‍ അമിക്കസ്‌ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ജൂണ്‍ മുതല്‍ ഓഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല.

ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും മറ്റു മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടമെങ്കിലും യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ മഹാപ്രളയത്തെ കുറിച്ച് കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രളയം ഉണ്ടായത് സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയത് മൂലമാണെന്നും ഇതേകുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.