സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് ; അര്‍ജുന്‍ ആയങ്കിക്ക് എതിരെ കാപ്പ ചുമത്താന്‍ ശിപാര്‍ശ

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ റിപ്പോര്‍ട്ട് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറി. അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. ശുപാര്‍ശ അംഗീകരിച്ചാല്‍ ആയങ്കിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകില്ല. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ആരോപിച്ചിരുന്നു. ഇവരാരും ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ പോലുമല്ല. സമൂഹ മാധ്യമങ്ങളിലൂടെ കൊടി പിടിച്ചുള്ള ഫോട്ടോകള്‍ പ്രചരിപ്പിച്ച് തങ്ങള്‍ ഡിവൈഎഫ്‌ഐയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ഇവരെ തള്ളി പറയാന്‍ സംഘടന നേരത്തെ തന്നെ തയ്യാറായതാണെന്നും സജീഷ് പറഞ്ഞു.

പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അര്‍ജ്ജുന്‍ ആയങ്കി എന്നീ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഡിവെഎഫ്‌ഐ നേതാവ് മനു സി വര്‍ഗ്ഗീസ് വ്യക്തമാക്കിയിരുന്നു. പി ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞിട്ടും പിന്നെയും പുകഴ്ത്തലുമായി എത്തുന്ന ഈ ക്വട്ടേഷന്‍ സംഘങ്ങളുടെ മനോനിലയ്ക്ക് തകരാറുണ്ട് എന്നായിരുന്നു എംവി ജയരാജന്റെ പ്രതികരണം.