'അനന്തു കൃഷ്ണനില്‍ നിന്നും ലഭിച്ചത് വക്കീല്‍ ഫീസ് മാത്രം, മറ്റ് സാമ്പത്തിക നേട്ടങ്ങളില്ല'; പകുതി വില തട്ടിപ്പ് കേസിൽ ലാലി വിൻസെന്റ്

പകുതി വില തട്ടിപ്പ് കേസിൽ വിശദീകരണവുമായി കേസിലെ ഏഴാം പ്രതി അഡ്വ. ലാലി വിൻസെന്റ്. അനന്തു കൃഷ്ണനില്‍ നിന്നും ലഭിച്ചത് വക്കീല്‍ ഫീസ് മാത്രമാണെന്നും മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ലാലി വിൻസെന്റ് പറഞ്ഞു. അതേസമയം എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിന്റെ ആരോപണവും ലാലി വിൻസെന്റ് തള്ളി.

രണ്ട് വര്‍ഷത്തിനിടെ വക്കീല്‍ ഫീസ് ഇനത്തില്‍ 40 ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ല ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. അതേസമയം അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സെന്റ് ആണെന്ന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിന്റെ വാദവും ലാലി തള്ളി. ആനന്ദ് കുമാറിന് ഓര്‍മ പിശക് ആണെന്ന് ലാലി പറഞ്ഞു.

അതേസമയം കോര്‍പ്പറേറ്റ് കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് വാഹനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് ലാലി വിന്സെന്റിനെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണൻ ഉൾപ്പെടെ കേസിൽ ഏഴ് പ്രതികളാണ് ഉള്ളത്. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്റിനെ പ്രതിയാക്കിയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.