'കലാപം ആരുടെ ഭാഗത്തു നിന്നായാലും അത് ഒന്നിനും പരിഹാരമല്ല'; ആശങ്ക പ്രകടിപ്പിച്ച് മാര്‍ത്തോമ്മാ സഭ

മണിപ്പൂരിലെ കലാപം ശമിക്കാതെ തുടരുന്നതിലെ വേദനയും ആശങ്കയും പങ്കുവെച്ച് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. കലാപം ആരുടെ ഭാഗത്തു നിന്നായാലും അത് ഒന്നിനും പരിഹാരമല്ലെന്നും വേദനയും, മുറിവുകളും, നഷ്ടങ്ങളുമാണു സംജാതമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും ഇതിനോടകം കനത്ത നഷ്ടം സംഭവിച്ചു. അനേകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു. കലാപം ആരുടെ ഭാഗത്തു നിന്നായാലും അത് ഒന്നിനും പരിഹാരമല്ല. വേദനയും, മുറിവുകളും, നഷ്ടങ്ങളുമാണു സംജാതമാക്കുന്നത്. കലാപകാരികളോ ഇരകളോ ആരാണെന്നതില്‍ ഉപരി മണിപ്പൂരിലുള്ള എല്ലാ സമൂഹങ്ങളും സംഘര്‍ഷങ്ങളില്‍ നിന്നു ഒഴിഞ്ഞിരിക്കുകയും ആത്മസംയമനം പാലിക്കുകയുമാണ് ആവശ്യം.

മണിപ്പൂരില്‍ സമാധാനവും ഐക്യവും സാധ്യമാകാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും ഇപ്പോള്‍ നടത്തുന്ന പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ ഫലം കാണട്ടേയെന്നും മെത്രാപ്പൊലീത്ത പ്രസ്താവനയില്‍ പറഞ്ഞു.

മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരില്‍ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങള്‍ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതും അത്യന്തം അപലപനീയമാണെന്ന് കെസിബിസി വ്യക്തമാക്കി.