'പ്രതിപക്ഷ നേതാവില്‍ നിന്ന് പിന്തുണ കിട്ടുന്നില്ല'; കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ തയ്യാര്‍; കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചു

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറാന്‍ സന്നദ്ധത അറിയിച്ച് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചു. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്ന് സുധാകരന്‍ കത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവില്‍നിന്ന് പിന്തുണ കിട്ടുന്നില്ലെന്നും സുധാകരന്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. താന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ചെറുപ്പക്കാര്‍ക്ക് പദവി നല്‍കണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

സുധാകരന്റെ ആര്‍ എസ് എസ് അനകൂല പരാമര്‍ശം അതീവ ഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. സുധാകരന്റെ പരാമര്‍ശം പുറത്ത് വന്ന ഉടനെ തന്നെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയതായും വി ഡിസതീശന്‍ പറഞ്ഞു. തന്റെ നാക്കുപിഴയാണ് ഈ പരാമര്‍ശമെന്നു സുധാകരന്‍ വ്യക്തിമാക്കിയതായും സതീശന്‍ പറഞ്ഞു.

തുടരെ തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെങ്ങിനെയെന്ന് അന്വേഷിക്കും. നെഹ്‌റുവിയന്‍ നയങ്ങളില്‍ അടിയുറച്ച് മുന്നോട്ട് പോകുമെന്നാണ് ശിന്തിന്‍ ശിവറില്‍ പാര്‍ട്ടി കൈക്കൊണ്ട തിരുമാനം. അതിനെതിരെ ആര് നിന്നാലും അത് അംഗീകരിക്കാന്‍ കഴിയില്ലന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ വിഷയം യു ഡി എഫിനെ ഒന്നാകെ ബാധിക്കുന്ന തരത്തില്‍ ഗൗരവമുള്ളതാണ്. അത് കൊണ്ട് തന്നെ ഇതിനെ ആരും ന്യായീകരിക്കുന്നില്ല.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അന്ന് ഒരു വര്‍ഗീയ വാദിയുടെയും വോട്ടുവേണ്ടെന്ന പരസ്യമായി പ്രഖ്യാപിച്ച പാര്‍ട്ടിയും മുന്നണിയുമാണ് കോണ്‍ഗ്രസും യു ഡി എഫും, അത് കൊണ്ട് തന്നെ ഒരു കാരണവശാലും ഇത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.