'ശശി തരൂരിനായി എൽഡിഎഫിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു, ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സ്വീകരിക്കും'; ടി പി രാമകൃഷ്ണൻ

ശശി തരൂരിനെ ഒപ്പം നിർത്താൻ എൽഡിഎഫ് വലവിരിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, തരൂരുമായി ചർച്ചക്ക് തയാറെന്ന് കൺവീനർ ടിപി രാമകൃഷ്ണൻ. തരൂരുമായി ചർച്ചക്ക് തയ്യാർ ആണെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ ശരി തരൂരിനെ എൽഡിഎഫ് സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണൻ അറിയിച്ചു. അതിനിടെ തരൂരിനെ ഒപ്പം നിർത്താൻ സിപിഎം ദുബായിൽ നിർണായക ചർച്ച നടന്നുവെന്ന സൂചന പുറത്ത് വന്നിരുന്നു.

എൽഡിഎഫിന്റെ വാതിൽ തരൂരിനായി തുറന്നിട്ടിരിക്കുന്നുവെന്നും മതനിരപേക്ഷ നിലപാടുള്ള ആർക്കും എൽഡിഎഫിൽ വരാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ദുബായിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ഡോക്ടർ ശശി തരൂരുമായി ചർച്ച നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായി ആണ് ശശി തരൂരുമായി ചർച്ച നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

വ്യവസായിയുമായി ചർച്ചകൾ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ സിപിഐഎം നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശശി തരൂർ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നാണ് പാർട്ടിയുടെ തീരുമാനം. അതേസമയം ഡൽഹിയിൽ എഐസിസി വിളിച്ച ചർച്ചയിൽ നിന്ന് ശശി തരൂർ വിട്ടുനിന്നിരുന്നു. ചൊവ്വാഴ്ച ചേരുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ശശി തരൂർ പങ്കെടുത്തേക്കില്ല. 27ന് കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. മഹാപഞ്ചായത്തിലെ അപമാനഭാരത്തിൽ പാർട്ടിയോടകന്നു നിൽക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡും നീക്കം നടത്തുന്നുണ്ട്.

Read more