കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം; 60 വയസ് കഴിഞ്ഞവരെ എങ്ങനെ വൈസ് ചാന്‍സലറായി പുനര്‍നിയമിക്കുമെന്ന് സുപ്രീംകോടതി

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. കേസില്‍ എല്ലാവരുടെയും വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയിരിക്കുന്നത്. എന്നാല്‍ 60 വയസ് കഴിഞ്ഞവരെ എങ്ങനെ വൈസ് ചാന്‍സലറായി പുനര്‍നിയമിക്കാന്‍ സാധിക്കുമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു.

അതേ സമയം പുനര്‍നിയമനത്തിന് പ്രായം ഉള്‍പ്പെടെയുള്ള യോഗ്യത മാനദണ്ഡം അല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സര്‍ക്കാരിന്റെ വാദം കോടതി തള്ളുകയായിരുന്നു. പുനര്‍നിയമനത്തിന് യോഗ്യത മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കാന്‍ സാധിക്കുമോയെന്ന് അറ്റോര്‍ണി ജനറലിനോട് സുപ്രീം കോടതി ചോദിച്ചു. നിയമപ്രകാരമുള്ള ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വിസി നിയമനവുമായി ബന്ധപ്പെട്ട 2018 ലെ യുജിസി ചട്ടങ്ങള്‍
പുനര്‍നിയമനത്തിന് ബാധകമല്ലെന്നായിരുന്നു നല്‍കിയ വിശദീകരണം. ഉയര്‍ന്ന പ്രായപരിധി ആദ്യ നിയമനത്തിന് മാത്രമേ നിശ്ചയിച്ചിട്ടുള്ളൂവെന്നും പുനര്‍നിയമനത്തിന് ഉയര്‍ന്ന പ്രായപരിധി ബാധകം അല്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.