ബലാത്സംഗ കേസ്; ശ്രീകാന്ത് വെട്ടിയാർ ചോദ്യം ചെയ്യലിന് ഹാജരായി

ബലാത്സംഗക്കേസില്‍ യൂട്യൂബ് വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ചോദ്യം ചെയ്യലിന് ഹാജരായി. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലാണ് ഹാജരായത്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ചും ഹോട്ടലില്‍ വെച്ചും ശ്രീകാന്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ യുവതി പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നത്.

കേസില്‍ കഴിഞ്ഞ ആഴ്ച ശ്രീകാന്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബലാത്സംഗ ആരോപണം നിലനില്‍ക്കില്ല. യുവതി തന്റെ അടുത്ത സുഹൃത്താണ് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കേസെടുത്തതിനെ തുടര്‍ന്ന് ശ്രീകാന്ത് ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സ്വദേശിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍ വെച്ചും പിന്നീട് നവംബറില്‍ കൊച്ചിയിലെ ഹോട്ടലില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെ യുവതി നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍ വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. കേസില്‍ യുവതിയുടെ വൈദ്യ പരിശോധന നടത്തുകയും, പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.