ബലാത്സംഗ കേസ്; ശ്രീകാന്ത് വെട്ടിയാരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസില്‍ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ചും ഹോട്ടലില്‍ വെച്ചും ശ്രീകാന്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

എന്നാല്‍ പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമുണ്ടെന്നുമാണ് ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് ആരോപിക്കുന്നത്. തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ശ്രീകാന്ത് വെട്ടിയാര്‍ അവകാശപ്പെടുന്നു. യുവതിയുടെ പരാതിയിന്മേല്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്. പരാതിയെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി.

2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റില്‍ വെച്ചും പിന്നീട് നവംബറില്‍ കൊച്ചിയിലെ ഹോട്ടലില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെ യുവതി നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയില്‍ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രീകാന്ത് വെട്ടിയാര്‍ സുഹൃത്തുക്കള്‍ വഴി പലവട്ടം സമ്മര്‍ദ്ദം ചെലുത്തിയെന്നും പറയുന്നു. കേസില്‍ യുവതിയുടെ വൈദ്യ പരിശോധന നടത്തുകയും, പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.