തൃശ്ശൂരില്‍ നടുറോഡില്‍ നാടോടി സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം, രക്ഷിക്കാനെത്തിയവരെ കുത്തിവീഴ്ത്തി, അക്രമിയെ അറസ്റ്റ് ചെയ്തു

സ്വരാജ് ഗ്രൗണ്ടില്‍ അര്‍ദ്ധരാത്രിയില്‍ നാടോടി സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ അക്രമിയുടെ ശ്രമം. പീഡനശ്രമം കണ്ട് സ്ത്രീകളുടെ രക്ഷയ്‌ക്കെത്തിയ ആംബുലന്‍സ് ജീവനക്കാരിലൊരാളെ മാര്‍ബിള്‍ പാളി ഉപയോഗിച്ച് അക്രമി കുത്തി വീഴ്ത്തി.
ഡ്രൈവര്‍ ആംബുലന്‍സിലെ സൈറണ്‍ ഉച്ചത്തില്‍ മുഴക്കിയതോടെ നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി അക്രമിയെ പിടിച്ചുകെട്ടി യുവതികളെ രക്ഷപ്പെടുത്തി. കഞ്ചാവു ലഹരിയില്‍ അക്രമം നടത്തിയ കോതമംഗലം ഭൂതത്താന്‍കെട്ട് അരീക്കാട്ടില്‍ ജോമോന്‍ വര്‍ഗീസിനെ (41) അറസ്റ്റ് ചെയ്തു

എം.ജി റോഡിനു സമീപമാണ് സംഭവം. ആക്ട്‌സ് ആംബുലന്‍സിലെ ഡ്രൈവര്‍ കോട്ടയം വില്ലൂന്നി കുന്നംപുറത്ത് ജോണിക്കുട്ടി, സഹപ്രവര്‍ത്തകന്‍ കുന്നംകുളം പൂക്കോട്ടില്‍ ഷിബിന്‍ സിദ്ധാര്‍ത്ഥ് എന്നിവരാണ് യുവതികള്‍ക്കു രക്ഷകരായത്. മുതുവറയില്‍ അപകടത്തില്‍ പെട്ടയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു ഇവര്‍. എം.ജി റോഡിനടുത്തെത്തിയപ്പോള്‍ രണ്ട് നാടോടി സ്ത്രീകള്‍ക്കു നേരെ മൂര്‍ച്ചയുള്ള മാര്‍ബിള്‍പാളി വീശി ഒരാള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതു കണ്ടു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ കിടന്നുറങ്ങുമ്പോള്‍ കഞ്ചാവുലഹരിയില്‍ അടുത്തെത്തി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാടോടികളെ മാര്‍ബിള്‍പാളി വീശി ഇയാള്‍ ഓടിച്ചിരുന്നു.

ആംബുലന്‍സ് നിര്‍ത്തി ഇറങ്ങിയ ഷിബിന്‍ അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും മാര്‍ബിള്‍പാളി ഉപയോഗിച്ച് ഇയാള്‍ വാരിയെല്ലിന്റെ ഭാഗത്തു കുത്തി. ഉടന്‍ ഡ്രൈവര്‍ ജോണിക്കുട്ടി സൈറണ്‍ മുഴക്കി. മാര്‍ബിള്‍പാളി വടി കൊണ്ട് അടിച്ചു തെറിപ്പിക്കുകയും ചെയ്തു. സൈറണ്‍ ശബ്ദം കേട്ട് ഓടിയെത്തിയവര്‍ അക്രമിയെ പിടിച്ചു കെട്ടി ആംബുലന്‍സിന്റെ പിന്നിലിട്ടു.