മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്ഐയുടെ സ്കൂട്ടറിൽ; ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ

പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ്‌ ചോദിച്ചു കയറിയത് അന്വേഷിച്ചു നടന്ന എസ്ഐയുടെ സ്കൂട്ടറിൽ. അപകടം മണത്ത് പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായി. കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19) ആണ് പിടിയിലായത്.

കിഴക്കേ കല്ലട സ്റ്റേഷനിൽ, മോഷണമുൾപ്പെടെ കേസുകളിലെ പ്രതിയാണ് ജോമോനെന്ന് പോലീസ് പറഞ്ഞു. മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ബിൻസ്‌രാജിനോടാണ് ജോമോൻ ലിഫ്റ്റ് ചോദിച്ചത്. കൊല്ലം- തേനി പാതയിൽ അലിൻഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴാണ് എസ്ഐയുടെ സ്കൂട്ടറിലാണ് ലിഫ്റ്റ്‌ ചോദിച്ചു കയറിയതെന്ന് ജോമോൻ തിരിച്ചറിഞ്ഞത്.

ഇറങ്ങി ഓടുന്നതിനിടെ ജോമോനെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പൊന്തക്കാട്ടിൽ ഒളിച്ച പ്രതിയെ എസ്ഐയും അലിൻഡിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന യുഡിഎഫ് പ്രവർത്തകരും ചേർന്നാണ് പിന്നീട് പിടികൂടിയത്. കുണ്ടറ സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പോലീസിന് കൈമാറി.