രഞ്ജിത്ത് കൊലപാതകം: പ്രതികള്‍ക്ക് സംസ്ഥാനം വിടാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ വീഴച കാരണമെന്ന് വി മുരളീധരന്‍

ആലപ്പുഴയിലെ ഒബിസി മോര്‍ച്ചാ നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് സംസ്ഥാനം വിട്ട് പോകാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ വീഴ്ച കാരണം ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള കൂട്ടുകെട്ടാണ് പ്രതികളെ രക്ഷപ്പെടുത്തുന്നതിന് സഹായിച്ചത്. കേസ് അന്വേഷണത്തില്‍ സര്‍ക്കാരിന് മേല്‍ എസ്ഡിപിഐയുടെ സ്വാധീനമുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു.

ആലപ്പുഴയില്‍ നിന്ന് സംസ്ഥാന അതിര്‍ത്തി വിട്ട് പോകണമെങ്കില്‍ മറ്റ് പല ജില്ലകളിലൂടെ കടന്ന് വേണം പോകാന്‍. അത്തരത്തില്‍ യാത്ര ചെയ്ത് പ്രതികള്‍ക്ക് സംസ്ഥാനം വിടാന്‍ സാധിച്ചെങ്കില്‍ അത് ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമത ഇല്ലായ്മ തുടരുന്നു എന്നതാണ് വ്യക്തമാക്കുന്നത്. കേസില്‍ പൊലീസ് അലംഭാവം കാണിക്കുകയാണ്.

സംസ്ഥാനത്ത് ക്രിമിനല്‍ പഞ്ചാത്തലമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം പക്ഷഭേദം കാണിക്കുന്നതാണെന്ന് മുരളീധരന്‍ പറഞ്ഞു. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളുടെ കണക്കെടുക്കുമ്പോള്‍ പാര്‍ട്ടിയും കക്ഷിയും നോക്കാതെ വേണം തയ്യാറാക്കാന്‍. ആര്‍എസ്എസ് എന്ന് ഒരു സംഘടനയില്‍ പെട്ടത് കൊണ്ട് മാത്രം ആളുകള്‍ ക്രിമിനലുകള്‍ ആകുമോയെന്നും അദ്ദേഹം ചോദിച്ചു.

രഞ്ജിത്ത് കൊലക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്നും, മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചട്ടുണ്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു. കേസില്‍ പ്രതികളായ 12 പേരെയും തിരിച്ചറിഞ്ഞട്ടും ഇവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നും ഇവര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. അതേസമയം ഷാന്‍ കൊലക്കേസില്‍ ഒരാളോഴികെ എല്ലാവരേയും പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കിയത്.