രഞ്ജിത്ത് വധക്കേസ്; രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരാണ് പിടിയില്‍ ആയിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. 12 അംഗ സംഘത്തിലെ ആറ് പേരാണ് ഇതുവരെ പിടിയില്‍ ആയിട്ടുള്ളത്.

ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബി.ജെ.പി നേതാവ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ആറ് ഇരുചക്രവാഹനങ്ങളിലായി എത്തിയ 12 അംഗ കൊലയാളി സംഘമാണ് രണ്‍ജിത്തിനെ വധിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പ്രതികളെ എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കസ്റ്റഡിയില്‍ ഉള്ള പ്രതികളില്‍ നിന്നും മറ്റുള്ളവര്‍ എവിടെയാണെന്ന വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്‍ സംസ്ഥാനം വിടാതിരിക്കാന്‍ വിമാനത്താവളത്തിലും അതിര്‍ത്തികളിലും അടക്കം പൊലീസ് നിരീക്ഷണം ശക്തമാക്കിയിടിടുണ്ട്.

പ്രതികള്‍ക്ക് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സഹായം ലഭിക്കുന്നതായി പൊലീസ് സംശയിച്ചിരുന്നു. അതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. .18ന് രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കാറില്‍ എത്തിയ ഒരു സംഘം വെട്ടിക്കൊന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.