രഞ്ജിത്ത് വധക്കേസ്: രണ്ട് മുഖ്യപ്രതികള്‍ കൂടി പിടിയില്‍

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളായ മുഖ്യപ്രതികളാണ് കസ്റ്റഡിയിലുള്ളത്. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

രഞ്ജിത്ത് കൊലപാതകത്തില്‍ നേരത്തെ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശികളായ അനൂപ്, അഷ്റഫ്, റസീബ് എന്നിവരാണ് പൊലീസ് പിടിയിലായത്. അനൂപിനെ ബാംഗ്ലൂര്‍ നിന്നും റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനം കണ്ടെടുത്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത് ആളുകളാണ് അനൂപും, റസീബും.

12 പേരാണ് ആകെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. പ്രതികളെ പിടികൂടാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. പ്രതികള്‍ക്ക് പുറത്ത് നിന്നുള്ളവരുടെ സഹായം ലഭിക്കുന്നതായി പൊലീസ് സംശയിച്ചിരുന്നു. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ അടക്കം അന്വേഷണസംഘം തിരച്ചില്‍ നടത്തി.

ഡിസംബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു രഞ്ജിത്ത്. 18 ാം തിയതി രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെയും ഒരുസംഘം വെട്ടിക്കൊന്നിരുന്നു. കാറില്‍ എത്തിയ സംഘം ഷാനിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.