രഞ്ജിത്ത് വധക്കേസ്; മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യുകയാണ്.

ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശികളായ അനൂപ്, അഷ്‌റഫ്, റസീബ് എന്നിവരാണ് പൊലീസ് പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇവരെ പിടികൂടിയത് എന്നാണ് വിവരം. കൊലപാതകത്തില്‍12 പേരാണ് നേരിട്ട് പങ്കെടുത്തത്. ഈ 12 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായിരിക്കുന്നത്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വഴി ബാക്കി പ്രതികളെയും പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ശരിയായി നടക്കുന്നില്ല എന്ന ബിജെപി നേതാക്കളുടെ ആരോപണത്തിനിടെയാണ് നടപടി.

അതേ സമയം, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് അനീഷ് ഇന്നലെ അറസ്റ്റിലായി. മലപ്പുറം സ്വദേശിയായ ഇയാളെ ആലുവയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം 15 ആയി. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെ ഒളിവില്‍ പോകാന്‍ സഹായിച്ചത് അനീഷാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഡിസംബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെയും ഒരുസംഘം വെട്ടിക്കൊന്നിരുന്നു.