സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്ര മോഡല്‍ അട്ടിമറി നടത്തി സിപിഎമ്മിനെ രാഷ്ട്രീയമായി സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വ്യാപകമായ പരാതികളാണ് വോട്ടര്‍ പട്ടികയെ പറ്റി പുറത്തു വന്നിട്ടുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജൂലൈ 23ന് പുറത്തിറക്കിയ പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ മുമ്പില്ലാത്ത വണ്ണം പ്രശ്നങ്ങള്‍ വ്യക്തമാണ്. പല വാര്‍ഡുകളിലെയും വോട്ടര്‍മാരെ മാറ്റി മറിച്ച് മറ്റ് വാര്‍ഡുകളിലാക്കിയിരിക്കുന്നു. പലരുടെയും പേരുകള്‍ മിസിങ്ങാണ്. തിരഞ്ഞെടുപ്പിന്റെ എല്ലാ കള്ളത്തരങ്ങളും പിടിക്കപ്പെട്ടതോടെയാണ് വോട്ടര്‍ പട്ടികയില്‍ വ്യാപക കൃത്രിമം നടത്തി മഹാരാഷ്ട്രയില്‍ ബിജെപി അട്ടിമറി വിജയം നേടിയത്.

Read more

ഇത് പ്രതിപക്ഷം മനസിലാക്കിയപ്പോള്‍ ബീഹാറില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആള്‍ക്കാരെ നീക്കം ചെയ്തു വിജയം ഉറപ്പിക്കാനാണ് ശ്രമം. ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ സസൂക്ഷ്മം കണ്ടു പഠിച്ചു നടപ്പാക്കലാണ് സിപിഎം കേരളത്തില്‍ ചെയ്യുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും അവരെ കയ്യയച്ചു സഹായിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.