രാജ്യം വലിയ തോതിൽ എൽപിജി പ്രതിസന്ധി നേരിടുകയാണെന്നും വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുകയാണെന്നും കെ. സി വേണുഗോപാൽ എംപി. പാർലമെന്റ് നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നും വിഷയത്തിൽ പാർലമെന്റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുതുടങ്ങി. കേരളത്തിൽ ഇന്നലെ ഇരുപത് ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. ഇന്നും നിരവധി ഹോട്ടലുകൾ അടച്ചു.
പാചക വാതക പ്രതിസന്ധിയെ തുടർന്ന് കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. വിറകിന് ചെലവാകുന്ന അധിക തുക സ്കൂളുകൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ബെംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിലും എൽപിജി പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ഐ.ഒ.സി., ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ വാണിജ്യ സിലിണ്ടർ വിതരണം നിർത്തി വച്ചിരിക്കുകയാണ്. ആശുപത്രികൾ അടക്കമുള്ള അവശ്യ മേഖലയിൽ മാത്രമേ വാണിജ്യ സിലിൻഡറുകളുടെ വിതരണം ഇപ്പോൾ നടക്കുന്നുളളൂ.







