മരിച്ച വിസ്മയയെക്കാൾ, ഇരകളായി ജീവിക്കുന്ന നിരവധി വിസ്മയമാർ നമ്മുടെ ചുറ്റിലുമുണ്ട്: രമേശ് ചെന്നിത്തല

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടർന്ന് മരിച്ച കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയുടെ മാതാപിതാക്കളെ വീട്ടിലെത്തി കണ്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകൾ ഇന്നും ഇവിടെ ശക്തമായി നിലനിൽക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തിനും പുരോഗമനത്തിനും വേണ്ടി നില കൊള്ളുന്ന നമ്മുടെ സമൂഹത്തിന് അപമാനമാണ്. ഇത്തരം ദുരവസ്ഥകൾക് അവസാനം കണ്ടേ മതിയാകൂ എന്ന് ചെന്നിത്തല ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

വിസ്മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിരൺകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് ഫോണിൽ സംസാരിച്ചു എന്നും ചെന്നിത്തല അറിയിച്ചു. റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായും ചെന്നിത്തല പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തിൽ ശരീരവും മനസും നൊന്ത് ജീവനൊടുക്കിയ വിസ്മയയുടെ മാതാപിതാക്കളെ വീട്ടിലെത്തി കണ്ടു. കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് പറഞ്ഞു,വിങ്ങിക്കരയുന്ന അച്ഛൻ ത്രിവിക്രമൻ നായരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പ്രതിയായ ഭർത്താവ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ കിരൺകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് ഫോണിൽ സംസാരിച്ചു. റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി എടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

നമ്മുടെ നാട്ടിലെ എത്രയോ സ്ത്രീകളെ മരണത്തിലേക്കും നിരന്തരമായ ഗാർഹിക പീഡനത്തിലേക്കും തള്ളിയിടുന്ന ക്രൂരമായ ഏർപ്പാടാണ് സ്ത്രീധനം. പ്രാകൃതമായ ഈ സമ്പ്രദായം പെൺകുട്ടികളെ നിത്യദു:ഖത്തിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്.

നിയമം മൂലം സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും വാങ്ങാനും കൊടുക്കാനും ആളുണ്ട്. ഇതിന്റെ പേരിലെ വഴക്കും മരണവും മാതാപിതാക്കളുടെ മന:സമാധാനം നശിപ്പിക്കുകയും തീരാദു:ഖത്തിലേക്ക് വീഴ്ത്തുകയുമാണ് ചെയ്യുന്നത്.

സാധാരണ കുടുംബങ്ങളിൽ സ്ത്രീധനം മൂലമുണ്ടാകുന്ന ആവലാതികൾ ചെറുതല്ല. സ്ത്രീധനം പോലുള്ള സാമൂഹിക വിപത്തുകൾ ഇന്നും ഇവിടെ ശക്തമായി നിലനിൽക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തിനും പുരോഗമനത്തിനും വേണ്ടി നില കൊള്ളുന്ന നമ്മുടെ സമൂഹത്തിന് അപമാനമാണ്. ഇത്തരം ദുരവസ്ഥകൾക് അവസാനം കണ്ടേ മതിയാകൂ.

ഒരു പെൺകുട്ടിയുടേയും അഭിമാനവും വ്യക്തിത്വവും സമ്പത്തിന്റെ പേരിൽ ആരുടെയും മുന്നിൽ അടിയറവ് വയ്ക്കേണ്ട സാഹചര്യം ഉണ്ടാകരുത്. പെണ്മക്കൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി നേടിയെടുക്കാൻ സഹായിക്കുകയാണ് മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത്. തുല്യരായി സ്ത്രീകൾക്ക് തലയുയർത്തി നിൽക്കാനാവുന്ന സമൂഹത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ രാഷ്ട്രീയ ഇടപെടലും ഉണ്ടാകണം.

ഭർത്തൃഗൃഹങ്ങളിൽ ചവിട്ടി മെതിക്കപ്പെടുന്ന നമ്മുടെ പെൺകുട്ടികളുടെ നിലവിളികളെ ഇനിയും കേൾക്കാതെ ഇരുന്നു കൂടാ.

മരിച്ച വിസ്മയയെക്കാൾ, ഇരകളായി ജീവിക്കുന്ന നിരവധി വിസ്മയമാർ നമ്മുടെ ചുറ്റിലുമുണ്ട് എന്ന് മറക്കരുത്.

ഇനിയൊരു മാതാപിതാക്കളുടെയും കണ്ണീർ ഈ മണ്ണിൽ വീഴരുത്.

വിസ്മയയുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ…

Read more