ബാര്‍ കോഴക്കേസിൽ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നെന്ന ചെന്നിത്തലയുടെ വാദം തെറ്റ്; ബിജു രമേശിന്‍റെ മൊഴിപ്പകര്‍പ്പില്‍ ചെന്നിത്തലയില്ല

ബാര്‍കോഴയില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവെന്ന രമേശ് ചെന്നിത്തലയുടെ വാദം അടിസ്ഥാനരഹിതം. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലക്കെതിരായ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന ബിജു രമേശിന്‍റെ രഹസ്യമൊഴി പുറത്ത്. ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. ചെന്നിത്തലയെ ബോധപൂര്‍വം ഒഴിവാക്കിയെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ചെന്നിത്തലക്കെതിരെ മുമ്പ് അന്വേഷണം നടന്നുവെന്ന വാദം പൊളിഞ്ഞു. 2015 മാര്‍ച്ച് 30- നാണ് ബാര്‍ ക്കോഴക്കേസില്‍ ബിജു രമേശിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ കെപിസിസി പ്രസിഡന്‍റായിരുന്നപ്പോള്‍ പണം നൽകിയ കാര്യം രഹസ്യമൊഴിയിൽ നിന്നും മറച്ചുവെയ്ക്കാൻ രമേശ് ചെന്നിത്തലയും ഭാര്യയും സ്വാധീനിച്ചു എന്നായിരുന്നു ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തല്‍. കെ ബാബുവിനെതിരായ കേസന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ രമേശ് ചെന്നിത്തലക്കും ശിവകുമാറിനുമെതിരായ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. അടുത്തിടെ  മാധ്യമങ്ങള്‍ ആരോപണം ആവർത്തിച്ചപ്പോഴും വർക്കല സ്വദേശിയായ ഒരു കോണ്‍ഗ്രസ് പ്രവർത്തകൻ രമേശ് ചെന്നിത്തലയ്ക്കു വേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയി രേഖപ്പെടുത്തിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മൊഴിപ്പകര്‍പ്പ് പ്രകാരം കെ.എം മാണിക്കു പുറമേ കെ. ബാബു, വി.എസ് ശിവകുമാര്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് ബിജു രമേശ് നല്‍കിയിട്ടുള്ളത്. രമേശ് ചെന്നിത്തലക്കെതിരെ മൊഴിയില്‍ പരാമര്‍ശമില്ല. രമേശ് ചെന്നിത്തലയുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്ന ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിനെ ശരി വെയ്ക്കുന്നതാണ് മൊഴിപ്പകര്‍പ്പ്.

കേസില്‍ ചെന്നിത്തലക്കെതിരെ അന്വേഷണം നടന്നുവെന്നും അതിനാല്‍ തന്നെ ഇനിയൊരു പുനരന്വേഷണത്തിന് ഇത് തടസ്സമാകുമാകുമെന്നായിരുന്നു നിയമ വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണമുണ്ടായേക്കും