ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷം, പ്രതിപക്ഷനേതാവെന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്തു; പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന്  ചെന്നിത്തല

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്റിന്റെ തീരുമാനം ഞങ്ങള്‍ എല്ലാവരും അംഗീകരിക്കും. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ട് നയിക്കാന്‍ വിഡി സതീശന് കഴിയട്ടെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തന്നെ മാറ്റിയത് ചര്‍ച്ച വിഷയമല്ല. യുഡിഎഫിന്റെ തിരിച്ചുവരവിനുള്ള പാതയൊരുക്കുക. തന്റെ 5 കൊല്ലത്തെ പ്രവര്‍ത്തനത്തെ ജനം വിലയിരുത്തട്ടെ.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ധര്‍മം പൂര്‍ണമായി നിറവേറ്റി. അഞ്ച് വര്‍ഷം ഇടത് മുന്നണിയോടുള്ള തന്റെ പോരാട്ടമായിരുന്നു. തനിക്ക് ഏതായാലും പിണറായി വിജയന്റെ കൈയില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. അഴിമതികള്‍ പുറത്ത് കൊണ്ടുവരാനുള്ള നീക്കം നടത്തി. ആ പോരാട്ടം തുടരും. കെപിസിസിയിലെ തലമുറമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷനേതൃസ്ഥാനം ഒഴിയാന്‍ താന്‍ നേരത്തെ അറിയിച്ചതാണ്. യുഡിഎഫ് നേതാക്കളാണ് പ്രതിപക്ഷ സ്ഥാനത്ത് തുടരാന്‍ പറഞ്ഞത്. താന്‍ സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും ഹരിപ്പാട്ടെ ജനങ്ങള്‍ക്കൊപ്പം നിന്ന് താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.