ആംബുലന്‍സില്‍ പോലും രക്ഷയില്ലെന്ന അവസ്ഥ, സര്‍ക്കാര്‍ ഉത്തരം പറയണം; സമഗ്രമായ അന്വേഷണം വേണമെന്ന് ചെന്നിത്തല

ആറന്മുളയില് കോവിഡ് രോഗി പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് രോഗിയെ കൊണ്ടുപോകുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ആരെങ്കിലും ആംബുലന്‍സില്‍ ഉണ്ടാവണ്ടതല്ലേ?. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ ഉന്നതല നടപടി വേണമെന്ന് ചെന്നിത്തല തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായെന്നും ആരാണ് നിയമിച്ചതെന്നും ചെന്നിത്തല ചോദിച്ചു.  ആരോഗ്യവകുപ്പ് മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തലയണയ്ക്കടിയില്‍ കത്തിവച്ച് ഉറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. എന്നാല്‍ ആംബുലന്‍സില്‍ പോലും രക്ഷയില്ലെന്നവസ്ഥയാണ് ഇപ്പോഴുള്ളത്.

മയക്കുമരുന്ന് കേസില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു, ഇന്ന് 500 കിലോ മയക്കുമരുന്ന് വേട്ടയാണ് തിരുവന്തപുരം ജില്ലയില്‍ നന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിലപാട് മയക്കുമരുന്ന് സംഘത്തെ സഹായിക്കുന്നതാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

8ാം തിയ്യതി യുഡിഎഫ് യോഗം ചേരും. ചവറ, കുട്ടനാട് സ്ഥാനാര്‍ഥികളെ അന്ന് തീരുമാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പിന്നെ ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചെന്നിത്തല ചോദിച്ചു.