വാളയാറിലെ അമ്മയുടെ കണ്ണീരിന് പിണറായി കണക്കു പറയേണ്ടി വരും: രമേശ് ചെന്നിത്തല

വാളയാറിലെ അമ്മയുടെ കണ്ണീരിന് മുഖ്യമന്ത്രി പിണറായി വിജയൻ കണക്കു പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൂരമായ പീഡനത്തിനിരകളായി കൊല്ലപ്പെട്ട പിഞ്ചു പെണ്മക്കൾക്കു നീതി തേടി തലമുണ്ഡനം ചെയ്യേണ്ടി വരുന്ന അമ്മമാരുടെ നാടാക്കി കേരളത്തെ മാറ്റിക്കൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്. സമസ്ത മേഖലയിലും നീതിയോട് മുഖം തിരിഞ്ഞു നിൽക്കുന്ന എൽ ഡി എഫിൻ്റെ പതനം ആസന്നമായിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതാണ് വാളയാറിലെ പെൺകുട്ടികളുടെ അമ്മയുടെ സഹനസമരമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

ക്രൂരമായ പീഡനത്തിനിരകളായി കൊല്ലപ്പെട്ട പിഞ്ചു പെണ്മക്കൾക്കു നീതി തേടി തലമുണ്ഡനം ചെയ്യേണ്ടി വരുന്ന അമ്മമാരുടെ നാടാക്കി കേരളത്തെ മാറ്റിക്കൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്. വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഭരണത്തിൽ നിന്ന് ഒഴിയുമ്പോളും പിണറായി സർക്കാർ തയ്യാറാകുന്നില്ല. രണ്ടു  പെൺമക്കളെ നഷ്ടപ്പെട്ട ഒരു അമ്മയ്ക്ക് തെരുവുകളിൽ നിരന്തരമായ സമരത്തിലൂടെ തങ്ങൾക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് സർക്കാരിനെ ഓർമ്മിക്കേണ്ട ഗതികേടാണ് വന്നുഭവിച്ചിരിക്കുന്നത്.  സഹനസമരങ്ങളിലൂടെയുള്ള ഈ ഓർമ്മപ്പെടുത്തലുകളൊന്നും  നടപടിയെടുക്കാൻ പര്യാപ്തമല്ല എന്നു ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ച് മുഖം തിരിക്കുകയാണ് സർക്കാർ ചെയ്തത്.

ഇത്രയും ലജ്ജാകരമായ നടപടികൾ സ്വീകരിച്ച ജനദ്രോഹ സർക്കാർ “ഇനിയും ആത്മവിശ്വാസത്തോടെ മുന്നോട്ട്” എന്ന പിആർഡി പരസ്യമിടുന്നത് അപഹാസ്യമാണ്. സമസ്ത മേഖലയിലും നീതിയോട് മുഖം തിരിഞ്ഞു നിൽക്കുന്ന എൽ ഡി എഫിൻ്റെ പതനം ആസന്നമായിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നു വാളയാറിലെ പെൺകുട്ടികളുടെ അമ്മയുടെ ഈ സഹനസമരം.