ഗുജറാത്ത് തിരിച്ചുപിടിക്കും; മോദി മോഡല്‍ വെറും തട്ടിപ്പ്; ഭരണവിരുദ്ധ തരംഗം അലയടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ച് പിടിക്കുമെന്ന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകനും നിരീക്ഷകനുമായ രമേശ് ചെന്നിത്തല. എല്ലാ അര്‍ഥത്തിലും കോണ്‍ഗ്രസിന് അനുകൂലമാണ് ഗുജറാത്ത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട അധികാരം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചു പിടിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 99 സീറ്റ് കിട്ടി.

കോണ്‍ഗ്രസിന് 77 സീറ്റും. അന്ന് നരേന്ദ്ര മോദി നിരത്തിയ രാഷ്ട്രീയ അജന്‍ഡകളെല്ലാം സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തു. പക്ഷേ അതെല്ലാം തെറ്റായിരുന്നു എന്ന് അവര്‍ക്കു തന്നെ ബോധ്യപ്പെട്ടു. വികസന രംഗത്ത് ഗുജറാത്ത് മോഡല്‍ എന്നതു വെറും തട്ടിപ്പായിരുന്നു. പിന്നാക്ക, ഗ്രാമീണ മേഖലകളിലൊന്നും ഒരു വികസനവും എത്തിയില്ല. കുടിവെള്ളമില്ല, വൈദ്യുതിയില്ല, ആദിവാസികളെ കൂട്ടത്തോടെ തഴഞ്ഞു. പശുക്കളെ വളര്‍ത്തി ഉപജീവനം നടത്തുന്ന മല്‍ദാരി സമുദായം ഉദാഹരണം. ആയിരക്കണക്കിനു പശുക്കളാണ് അവിടെ ചത്തൊടുങ്ങിയത്. പശു വളര്‍ത്തി ഉപജീവനം നടത്തിയ ഈ പാവങ്ങള്‍ക്കു ചില്ലിക്കാശ് സഹായം നല്‍കിയില്ല. അവര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിനൊപ്പമാണെന്ന് അദേഹം പറഞ്ഞു.

ഇത്തവണ കോണ്‍ഗ്രസിന് ഒരൊറ്റ റിബല്‍ സ്ഥാനാര്‍ഥിയില്ല. അറുപത് ശതമാനം സ്ഥാനാര്‍ഥികളും 50 വയസില്‍ താഴെ പ്രായമുള്ളവരാണ്. സ്ത്രീകള്‍ക്ക് ഏകദേശം നാലിലൊന്നു പ്രാതിനിധ്യം നല്‍കി. ദളിത് ആദിവാസി മേഖലകളിലെല്ലാം മതിയായ പ്രാതിനിധ്യം ഉറപ്പാക്കി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തരത്തിലുള്ള എതിരഭിപ്രായവും ഇല്ലാത്തതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേട്ടം. കോണ്‍ഗ്രസിനു സ്വാധീനമുളള മണ്ഡലങ്ങളിലാണ് ആപ്പിന്റെ പ്രവര്‍ത്തനം കൂടുതലുള്ളത്. ബിജെപിയുടെ ബി ടീമാണ് ആപ്പ്. അതു ജനങ്ങള്‍ക്കറിയാം. കോണ്‍ഗ്രസിന്റെ വോട്ട് ചോരാതിരിക്കാനുള്ള ജാഗ്രത ഇവിടെ പാര്‍ട്ടിക്കുണ്ട്. ജനങ്ങള്‍ ഒപ്പമുണ്ടെന്ന ആതമവിശ്വാസവുമുണ്ട്.

ഭരണ വിരുദ്ധ വികാരമല്ല, തരംഗം തന്നെ പ്രകടമാണ്. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയ ജനങ്ങള്‍ പകരം വീട്ടാനുള്ള തയാറെടുപ്പിലാണ്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നതു ഗുജറാത്തികള്‍ക്കു പോലും വിശ്വാസമല്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും തടയാന്‍ അവര്‍ ഒന്നു ചെയ്യുന്നില്ല. അവരുടെ റബര്‍ സ്റ്റാംപുകളായി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വിജയ് രൂപാണിക്കും ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായി പട്ടേലിനും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുന്നതേയില്ല. 35 ശതമാനം ചെറുപ്പക്കാരും തൊഴിലില്ലാത്തവരാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. എന്നാല്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഒരു സഹായവും കിട്ടിയില്ലെന്നും അദേഹം പറഞ്ഞു.