മുഖ്യമന്ത്രി നനഞ്ഞിട്ടാണോ വിഴുപ്പ് ചുമക്കുന്നത്; കഞ്ചിക്കോട് ബ്രുവറി കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍; പിണറായി വിജയനെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല

പാലക്കാട്ടെ കഞ്ചിക്കോട് ബ്രുവറി അനുവദിച്ചതില്‍ സര്‍ക്കാരിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബ്രുവറി അനുവദിച്ചതു റദ്ദാക്കിയപ്പോള്‍ നനയാതെ വിഴുപ്പ് ചുമക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയന്‍ ഇപ്പോള്‍ നനഞ്ഞിട്ടാണോ വിഴുപ്പ് ചുമക്കുന്നതെന്നു ചോദിച്ച ചെന്നിത്തല, കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണ് ഈ നടപടിയെന്നും കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് 89 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചത് വൈന്‍, ബിയര്‍ യൂണിറ്റുകള്‍ ആരംഭിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ജലദൗര്‍ലഭ്യം നേരിടുന്ന പാലക്കാട് ടെണ്ടര്‍ പോലും വിളിക്കാതെ ഡിസ്റ്റിലറിക്കു അനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതിയാണ്. ഈ സര്‍ക്കാരിന്റെ ഡിഎന്‍എയില്‍ പോലും അഴിമതിയുണ്ട്. മദ്യം സിപിഎം ഒരു ഫണ്ടിങ് പ്രോജക്ട് ആയിട്ടാണ് കാണുന്നത്. 2018 ല്‍ ഡിസ്റ്റിലറികള്‍ക്കും ബ്രുവറികള്‍ക്കും അനുമതി നല്‍കാന്‍ പിണറായി ശ്രമം നടത്തിയതായിരുന്നു. അദ്ദേഹത്തിനു താല്‍പര്യമുള്ള കമ്പനികളെയാണ് അന്ന് തെരഞ്ഞെടുത്തത്.

പ്രതിപക്ഷം അന്നുയര്‍ത്തിയ കനത്ത എതിര്‍പ്പിനെതുടര്‍ന്ന് സര്‍ക്കാര്‍ കണ്ടം വഴി ഓടിയതാണ്. ഇപ്പോള്‍ മന്ത്രിസഭാ തീരുമാനം വഴി പിന്‍വാതിലിലൂടെ ഒയാസിസ് എന്ന കമ്പനിയെ തിരുകിയക്കയറ്റാന്‍ ആണ് ശ്രമം. ഈ കുപ്രസിദ്ധ കമ്പനിയെ എന്തടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത് എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം. 2018 ല്‍ ഡിസ്റ്റിലറി വിഷയത്തില്‍ പ്രതിപക്ഷം അഴിമതി ആരോപണം കൊണ്ടുവന്നപ്പോള്‍ നനയാതെ വിഴുപ്പു ചുമക്കുന്നു എന്നായിരുന്നു പിണറായിയുടെ മറുപടി. ഇപ്പോള്‍ നനഞ്ഞുകൊണ്ടാണോ പിണറായി വിഴുപ്പു ചുമക്കുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.