അന്ന് തടങ്കല്‍പാളയങ്ങള്‍ നിര്‍ദ്ദേശിച്ചത് വിസ കാലാവധി അവസാനിച്ച വിദേശികള്‍ക്കെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് തടങ്കല്‍പാളയം സ്ഥാപിക്കണമെന്ന നിര്‍ദേശം നല്‍കിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചെന്നിത്തല. താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് തടങ്കല്‍പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പാസ്‌പോര്‍ട്ട്, വിസ കാലാവധി അവസാനിച്ച വിദേശികള്‍ക്കായിരുന്നെന്ന് ചെന്നിത്തല പറഞ്ഞു. ഇന്ന് ഇത്തരം സെന്ററുകള്‍ സ്ഥാപിക്കുന്നതിന് പിന്നില്‍ അന്നത്തെ സാഹചര്യമല്ലെന്നും ആശയക്കുഴപ്പം തീരുന്നത് വരെ സെന്‍സസ് നീട്ടിവെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ സെന്‍സസിനെതിരെ അനാവശ്യ ഭയം ഉണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണ്. അതേസമയം സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളുടെ ഉത്കണ്ഠ പരിഹരിക്കാന്‍ സെന്‍സസിന് മുമ്പ് ബോധവത്കരണ പരിപാടി നടത്തുമെന്നും സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 31 ചോദ്യവാലി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു. പൊതുഭരണവകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കുടുംബനാഥന്റെ പേരും തൊഴില്‍, ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ചോദ്യാവലിയിലുള്ളത്. വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തില്‍ ചേര്‍ത്തിട്ടില്ല.