പിന്നില്‍ സഖാക്കള്‍ തന്നെ, തര്‍ക്കമില്ല; ഭീഷണിക്കത്ത് കണ്ട് ഭയക്കില്ലെന്ന് കെ.കെ രമ

തനിക്ക് ലഭിച്ച വധഭീഷണി കത്തില്‍ പ്രതികരണവുമായി കെ കെ രമ എംഎല്‍എ. ഭീഷണി കാര്യമാക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നാണ് വന്നിട്ടുള്ളത്, പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ല. ഭീഷണികത്തിനെ ഗൗരവമായി എടുക്കുന്നില്ല, ഇതുപോലെ നേരത്തെയും കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഭയപ്പെടുത്തിയിരുത്താന്‍ വേണ്ടിയുള്ള നീക്കമാകാം.

അതിലൊന്നും ഭയന്നുപോകുന്നവരല്ല ഞങ്ങള്‍. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വഷിച്ച് കണ്ടെത്തട്ടെയെന്നും കെ കെ രമ പ്രതികരിച്ചു.

മുഖ്യമന്ത്രിയ്ക്ക് എതിരെ സംസാരിക്കരുതെന്നും, ഇനിയും സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഭീഷണി കത്ത്.പയ്യന്നൂരിലെ സഖാക്കളുടെ പേരിലുള്ള ഭീഷണി കത്തില്‍, പയ്യന്നൂരില്‍ കാണാമെന്നും പറയുന്നുണ്ട്.

തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പേരിലാണ് കത്ത്. ഇനി ഇത്തരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ചിലത് ചെയ്യേണ്ടി വരുമെന്നും ഇക്കാര്യം നടപ്പാക്കാന്‍ ഭരണം പോകുമെന്നൊന്നും നോക്കില്ലെന്നുമാണ് ഭീഷണി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍ എംപി, കെ സി വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച്ച എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ കെ കെ രമ ഡിജിപിയ്ക്ക് പരാതി നല്‍കി.