റിഹേഴ്‌സലില്ലാതെ പതാക ഉയര്‍ത്തിയത് വീഴ്ച, നടപടി വേണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മന്ത്രിയെ പുറത്താക്കണമെന്ന് ബി.ജെ.പി

കാസര്‍ഗോഡ് റിപബ്ലിക് ദിന പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. റിഹേഴ്‌സല്‍ നടത്താതെ പതാക ഉയര്‍ത്തിയത് വീഴ്ചയാണ്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

അതേസമയം മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ദേശീയപതാകയെ അപമാനിക്കുകയാണ് ചെയ്തത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണം. ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും, ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നടന്ന ചടങ്ങിലായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതര്‍ക്ക് തെറ്റ് മനസിലായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്ത്തി ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. പതാക ഉയര്‍ത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് ആയിരുന്നു അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മന്ത്രി പ്രതികരിച്ചില്ല.

ഇതിന് പിന്നാലെ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് എ.ഡി.എം അറിയിച്ചു.