മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നു; കോൺഗ്രസ് നേതാവിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി രാജീവ് ചന്ദ്രശേഖർ

മോർഫ് ചെയ്ത വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാവിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ ജെ. മോസസ് ജോസഫ് ഡിക്രൂസിനെതിരെയാണ് തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥികൂടിയായ രാജീവ് ചന്ദ്രശേഖർ പരാതി നൽകിയത്.

തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും കള്ളരേഖയുണ്ടാക്കുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇ പി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉന്നയിക്കാനായി രാജീവ് ചന്ദ്രശേഖറിന്റെ പഴയൊരു ഫോട്ടോ മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ച് പൊതുജനങ്ങളെ കബളിപ്പിക്കാനും സഹതാപം സമ്പാദിക്കാനും ലക്ഷ്യമിട്ടാണ് ഈ കൃത്രിമം നടത്തിയതെന്നും ഇതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയും വ്യക്തിപരവും രാഷ്ട്രീയവുമായി അജണ്ടയുണ്ടെന്നും പരാതിയില്‍ പറയുന്നു.

രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് നില്‍ക്കുന്ന, 2023 ഓഗസ്റ്റ് നാലിന് എടുത്ത പഴയ ഫോട്ടോയില്‍ കൃത്രിമം കാണിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്നാണ് ഡിക്രൂസിനെതിരായ പരാതി. ഈ ചിത്രം ഫേസ്ബുക്കും വാട്ട്സാപ്പും ഉള്‍പ്പെടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മന്ത്രി പ്രതിമ ഭൗമിക്കിന്റെ ചിത്രം ഡിക്രൂസ് മോര്‍ഫ് ചെയ്തത് സിപിഐ എം നേതാവ് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ മുഖം ചേര്‍ത്ത് ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് തെറ്റായി സൂചിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജെ. മോസസ് ജോസഫിനെതിരെ ഐപിസി 120 ബി, 463, 464, 465, 469, 471, 499, 500 എന്നീ വകുപ്പുകളും, ഐടി നിയമത്തിലെ 66ഡി വകുപ്പും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ തിരുവനന്തപുരത്ത് സംസാരിക്കാന്‍ യഥാര്‍ത്ഥ വികസന അജണ്ടകളോ കാണിക്കാന്‍ നേട്ടങ്ങളോ ഇല്ലാത്തതിനാല്‍ നിരാശരായ കോണ്‍ഗ്രസിന്റെ അവസാന അടവുകളാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.