മഴയും നീരൊഴുക്കും കുറഞ്ഞു; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് ഡാം തുറക്കേണ്ടെന്ന് തീരുമാനിച്ചത്. തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റിൽ 250 ഘനയടിയായാണ് കുറച്ചത്.

നീരൊഴുക്ക് കൂടിയതിനാൽ കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടിയിരുന്നു. അണക്കട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റിൽ 2500 ഘനയടി ആയി കുറഞ്ഞു. നിലവിൽ ജലനിരപ്പ് 138.55 അടിയാണ്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് രാവിലെ പത്തു മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തന്ന സാഹചര്യമുണ്ടായാൽ തുറക്കാനായിരുന്നു തമിഴ്നാടിന്റെ തീരുമാനം.

സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.