സംസ്ഥാനത്ത് മഴക്കെടുതിയില്‍ നഷ്ടമായത് 31,000 ഹെക്ടര്‍ കൃഷിഭൂമി, നഷ്ടം 1166 കോടി രൂപ

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിന് ശേഷം പ്രതിസന്ധിയെല്ലാം മറികടന്ന് കൃഷിയിറക്കിയവര്‍ക്ക് മഴക്കെടുതി ഇത്തവണയും തിരിച്ചടിയായി.
ഈ വര്‍ഷം മഴക്കെടുതിയില്‍ സംസ്ഥാനത്ത് നശിച്ചത് 31,015 ഹെക്ടര്‍ കൃഷിയാണെന്നാണ് കണക്കുകള്‍. 1,21,675 കര്‍ഷകര്‍ക്കാണ് വിളകള്‍ നഷ്ടമായത്. ഓഗസ്റ്റ് 14 വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ സാമ്പത്തികനഷ്ടം 1166.42 കോടിയാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-ലെ പ്രളയത്തില്‍ 1,47,018 ഹെക്ടര്‍ കൃഷി നശിച്ചെന്നാണ് കണക്കുകള്‍.

നെല്‍കൃഷിക്കാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത്. 19,495 ഹെക്ടറിലെ കൃഷി നശിച്ചെന്നാണ് വിലയിരുത്തല്‍, മൊത്തം കാര്‍ഷികനാശത്തിന്റെ 62.8 ശതമാനത്തോളമാണ് ഈ കണക്കുകള്‍. കൃഷിനാശം കൂടുതല്‍ ബാധിച്ചത് പാലക്കാടും ആലപ്പുഴ ജില്ലയിലുമാണ്. ലക്ഷ്യമിട്ടതിന്റെ 67 ശതമാനം സ്ഥലത്തു മാത്രമാണ് വരള്‍ച്ച മൂലം ഒന്നാംവിള ഇറക്കാനായത്.

അതില്‍ പാതിയും വെള്ളപ്പൊക്കത്തില്‍ നശിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ നെല്ലുത്പാദനത്തില്‍ വലിയ കുറവ് ഉണ്ടാകാന്‍ ഇടവരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നാശത്തിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്ത് വാഴകൃഷിയാണ്. ഓണ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ കൃഷിയാണ് നശിച്ചവയില്‍ ഭൂരിഭാഗവുമെന്നതിലാല്‍ വിപണിയില്‍ വലിയ വിലക്കയറ്റത്തിനും ഇതിടയാക്കിയേക്കും. 5204 ഹെക്ടര്‍ വാഴക്കൃഷി നശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ 3832 ഹെക്ടറിലെ 95.8 ലക്ഷം കുലച്ച വാഴകളും ഉള്‍പ്പെടും.

കൂടാതെ സംസ്ഥാനത്തെ മറ്റ് പ്രധാന കൃഷിയിനങ്ങള്‍ക്കും വ്യാപകമായി നാശം നേരിട്ടിട്ടുണ്ട്. ശരാശരി 399 ഹെക്ടറില്‍ തെങ്ങ് നശിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹെക്ടര്‍ കണക്ക് പ്രകാരം പച്ചക്കറി 1863, കുരുമുളക് 245, കുരുമുളക് 245 റബ്ബര്‍ 295, മരച്ചീനി 1159, ഇഞ്ചി 178, ഏലം 561, കാപ്പി 21, കൊക്കോ 18 എന്നിങ്ങനെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2018-ലെ പ്രളയത്തില്‍ 3,88,752 കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ നഷ്ടപ്പെട്ടു. ഈ കൃഷിനാശത്തിന് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള നഷ്ടപരിഹാരം പോലും പലയിടത്തും നല്‍കിയിട്ടില്ലെന്നും ആരോപണങ്ങള്‍ ശക്തമാണ്. വിളകള്‍ക്കുള്ള നഷ്ടപരിഹാരവും സംസ്ഥാന വിള ഇന്‍ഷുറന്‍സ് പ്രകാരമുള്ള തുകയും ചേര്‍ത്ത് ഇതുവരെ കൊടുത്തത് 160 കോടി രൂപയാണ്. 80 കോടികൂടി നല്‍കാനുണ്ട്. ഇതില്‍ 43 കോടി ദുരിതാശ്വാസ നിധിയില്‍നിന്നുള്ള നഷ്ടപരിഹാരവും 37 കോടി വിള ഇന്‍ഷുറന്‍സ് പ്രകാരം നല്‍കാനുള്ളതുമാണ്.