'രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിത്രം നടത്തി, നഗ്നവീഡിയോ ചിത്രീകരിച്ചു'; കോടതിയില്‍ ഹാജരാക്കി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്‌

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയത്. രാഹുല്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മരുന്നെത്തിച്ചത് രാഹുലിന്റെ സുഹൃത്താണെന്നും മൊഴിയില്‍ പറയുന്നു. യുവതിയുടെ വാട്‌സാപ് സന്ദേശങ്ങള്‍ മുന്‍പ് പുറത്തുവന്നിരുന്നെങ്കിലും ഇന്നലെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വനിതാ സെല്ലിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാത്രി യുവതിയുടെ മൊഴിയെടുത്തത്.

പരാതിക്കാരി നല്‍കിയ മൊഴിയില്‍ രാഹുല്‍ ഗര്‍ഭച്ഛിദ്രം നടത്താനായി ഭീഷണിപ്പെടുത്തിയതായി പറയുന്നു. കൂടാതെ, ഗര്‍ഭച്ഛിദ്രം നടത്താനായി ഗുളിക കഴിച്ചു എന്നത് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പാക്കി എന്നും മൊഴിയിലുണ്ട്. മെഡിക്കല്‍ രേഖകള്‍ യുവതി പൊലീസിനു മുന്നില്‍ ഹാജരാക്കി. ഗര്‍ഭിണിയാണെന്നു രാഹുലിനോട് പറഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനാണ് പറഞ്ഞത്. അതിനു സമ്മതമല്ലെന്ന് അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രം നടത്താന്‍ പലതവണ നിര്‍ബന്ധിച്ചു. കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തില്‍നിന്ന് അകലാന്‍ രാഹുല്‍ ശ്രമിച്ചു. നഗ്നവീഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. ഗുളിക നല്‍കിയാണ് രാഹുല്‍ ഗര്‍ഭഛിദ്രം നടത്തിയത്. എവിടെനിന്നാണ് ഗുളിക എത്തിച്ചതെന്ന് അറിയില്ല. സുഹൃത്ത് വഴിയാണ് എത്തിച്ചത്. ഗുളിക കഴിച്ചെന്ന് വിഡിയോ കോളിലൂടെ ഉറപ്പിച്ചു. ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതര ശാരീരിക പ്രശ്നങ്ങളുണ്ടായിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയും ഡോക്‌റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

ഗര്‍ഭഛിദ്രത്തിന് താല്‍പര്യമില്ലായിരുന്നെന്നും രാഹുലിന്റെ നിര്‍ബന്ധപ്രകാരമാണ് സമ്മതിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്. ഇന്നലെ സെക്രട്ടേറിയറ്റില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്കാണ് യുവതി പരാതി നല്‍കിയത്. മുഖ്യമന്ത്രി ഡിജിപിക്കു പരാതി കൈമാറി. സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

Read more

ഇതിനിടെ രാഹുലിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്. രാഹുല്‍ മാങ്കൂട്ടത്തലിന്റെയും ഏറ്റവും അടുപ്പമുള്ള പ്രവര്‍ത്തകരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എല്ലാ തരത്തിലുമുള്ള പൊതുബന്ധങ്ങളും വിഛേദിച്ചിരിക്കുകയാണ്. രാഹുലിന്റെ സുഹൃത്ത് അടൂര്‍ സ്വദേശിയായ വ്യാപാരിക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണര്‍ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പിന്നാലേ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.