‘രാഹുൽ മാങ്കൂട്ടത്തിൽ ഒരുനിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല, എത്രയും വേഗം രാജിവെപ്പിക്കണം’; വി ഡി സതീശന് പിന്നാലെ നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിലിനെ ഒരുനിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും എത്രയും വേഗം രാജിവെപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യം പ്രതിപക്ഷ നേതാവ് ശക്തമാക്കുമ്പോഴാണ് നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരിക്കുന്നത്.

രാഹുൽ രാജിവെക്കണമെന്ന നിലപാട് കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം വിഷയത്തിൽ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ വ്യക്തമാക്കി. ഉടൻ തന്നെ പാർട്ടി തീരുമാനം പ്രഖ്യാപിക്കുമെന്നും ഇന്നലെ പുറത്തുവന്ന ഫോൺ സംഭാഷണം കൂടുതൽ ഗൗരവമുള്ളതാണെന്നും കെ.മുരളീധരൻ പറഞ്ഞു.

രാഹുൽ എംഎൽഎ പദവിയിൽ തുടരുന്നതിനോട് മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. രാഹുൽ തുടരണോ എന്ന കാര്യം കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും കെപിഎ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെൺകുട്ടികളെ സ്നേഹം നടിച്ച് വഞ്ചിക്കുന്ന രാഹുലിന് വൈകൃതമാണെന്ന് സി.പി.എം. നേതാവ് പി.കെ.ശ്രീമതി ആരോപിച്ചു. കെ.പി.സി.സിയും ഷാഫി പറമ്പിലും ഇടപെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെക്കൊണ്ട് രാജി വെപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.