നികേഷിന്റെ മനസ്സിലെ ജാതിചിന്ത ചെന്ന് നിൽക്കുന്നത് ''ഗൗരിച്ചോത്തി" എന്ന ആക്ഷേപത്തിൽ: രാഹുല്‍ മാങ്കൂട്ടത്തിൽ

കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ “ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ” എന്ന നികേഷ് കുമാറിന്റെ പരാമർശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. നികേഷ് കുമാറിന്റെ മനസ്സിലെ ജാതിചിന്തകൾ ചെന്ന് നിൽക്കുന്നത് “”ഗൗരിച്ചോത്തി ” എന്ന് വിളിച്ചാക്ഷേപിച്ച ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മകൻ ഇ എം ശ്രീധരന്റെ ആവർത്തനത്തിലാണെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

“ജാത്യാലുള്ളത് തൂത്താൽ പോകുമോ”

ഈ ചോദ്യമുന്നയിച്ച നികേഷ് കുമാറിന്റെ മനസ്സിലെ ജാതി ചിന്തകൾ ചെന്ന് നിൽക്കുന്നത് “”ഗൗരിച്ചോത്തി ” എന്ന് വിളിച്ചാക്ഷേപിച്ച ഇ.എം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മകൻ ഇ എം ശ്രീധരന്റെ ആവർത്തനത്തിലാണ്.

കള്ള് ചെത്തും, ഏറ്റും കുലത്തൊഴിലായി അടിച്ചേല്പ്പിക്കപ്പെട്ട കണ്ണൂരിലെ തീയ്യ സമുദായത്തിൽ നിന്നും ഉയർന്ന് വന്ന രാഷ്ട്രീയ നേതാവാണ് സുധാകരൻ. നികേഷ് കുമാറിന്റെ അച്ഛനെ സി.പി.എം ലെ “തമ്പ്രാക്കന്മാർ ” ഊര് വിലക്കിയപ്പോൾ താങ്കളുടെ നോട്ടത്തിൽ “ജാതിയിൽ പിന്നോക്കമായ ” സുധാകരനാണ് നികേഷേ സംരക്ഷണ വലയമൊരുക്കിയത്.

എം വി രാഘവനും സുധാകരനും പരസ്പരം കൈകോർത്തും പടവെട്ടിയും നേടിയ ജനാധിപത്യത്തിന്റെ ഭൂമികയിൽ നിന്ന് ശ്വസിച്ചാണ് നികേഷ് കുമാറെന്ന മാധ്യമ പ്രവർത്തകനുണ്ടായതെന്ന് മറക്കേണ്ട.

സ്വന്തം അച്ഛനെ അടിച്ചോടിച്ചവരുടെയും, നിയമസഭയിലിട്ട് ചവിട്ടുവാൻ നോക്കിയവരുടെയും, വഴിയിൽ കൊല്ലുവാൻ നോക്കിയവരുടെയും തൊട്ടിലിൽ കിടന്ന് താരാട്ട് കേട്ട് അധികാരത്തിലേക്ക് ചുവട് വെക്കാൻ നികേഷിന് ഒട്ടും മടിയുണ്ടാവില്ല. എന്നാൽ കൈയ്യിൽ തളയും കാലിൽ തഴമ്പുമായി ഒരു സമുദായം ജീവിതോപാധിയെടുത്ത് മുന്നോക്കം പോയപ്പോൾ നികേഷിന്റെ മനസ്സിലെ ജാതി ചിന്തകൾ വേവുന്നുണ്ടാവാം, എങ്കിലും അധികാരത്തിലേക്കുയർത്താൻ ജാതി വേർതിരിവുകളില്ലാത്ത കോൺഗ്രസിന് കെ.സുധാകരനെന്ന ഉശിര് ഈ പ്രസ്ഥാനത്തിന്റെ കൊടിക്കൂറയേന്തുന്ന നേതാവാണ്.

സമീപ കാലത്തൊന്നും ഒരു നേതാവും ഇത്ര മോശമായി ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ അപമാനിക്കപ്പെട്ടിട്ടുണ്ടാവില്ല. കമ്യൂണിസ്റ്റുകാരുടെ പരിഹാസവും അക്രമവും അവഗണിച്ച് നേതൃ പദവിയിലേക്കുയർന്ന കെ.സുധാകരനെ നിങ്ങൾ എത്ര ജാതീയമായി അധിക്ഷേപിച്ചാലും തളരില്ല.
നികേഷ് കുമാറിൻ്റെ ജാതിയതിക്ഷേപത്തെ ന്യായീകരിക്കുകയും, അത് കേട്ട് കുലുങ്ങി ചിരിക്കുകയും ചെയ്യുന്ന അതെ കമ്മ്യൂണിസ്റ്റുകാർ തന്നെയാണ്, “എൻ്റെ ജാതിയാണ് അറിയണ്ടതെങ്കിൽ, അതെനിക്ക് പേരിന് വാലല്ല, പേരിന് മുന്നിലാണ് ഉള്ളത്, സഖാവ്, സഖാവ് കൃഷ്ണൻ” എന്ന് സഖാവ് സിനിമയിലെ നിവിൻ പോളിയുടെ ഡയലോഗിന് കൈ അടിക്കുന്നത്….

നികേഷിന് കൈയ്യടിക്കുന്ന, മസ്തിഷ്ക ശൂന്യത നേരിടുന്ന സഖാക്കളെ, ആ സീനിൽ പേരിൻ്റെ വാല് ചോദിക്കുന്ന ഉമ്മറത്ത് ചാരുകസേരയിൽ ഷർട്ടിടാതെയിരിക്കുന്ന പി. ബാലചന്ദ്രൻ്റെ “കാവാലം നമ്പൂരിച്ചൻ ” എന്ന കഥാപാത്രം തന്നെയാണ് നികേഷ്, കോട്ടിട്ടുണ്ട് എന്ന് മാത്രം….