ഇലക്ടറല്‍ ബോണ്ട് കൊള്ളയടിയില്‍ ബിജെപിയുടെ പ്രധാന പങ്കാളി കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി ഇരട്ടനിലപാടുകാരന്‍; ആഞ്ഞടിച്ച് എംവി ഗോവിന്ദന്‍

ഇലക്ടറല്‍ ബോണ്ട് കൊള്ളയടിയാണൈന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ ആവേശംകൊണ്ടുവെന്നും എന്നാല്‍, ഇലക്ടറല്‍ ബോണ്ടിന്റെ പങ്കുപറ്റിയ ബിജെപിക്കും കോണ്‍ഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാന്‍ അര്‍ഹതയില്ല സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇലക്ടറല്‍ ബോണ്ട് കൊള്ളയടിയില്‍ ബിജെപിയുടെ പ്രധാന പങ്കാളി കോണ്‍ഗ്രസാണ് എന്നതാണ് വസ്തുത.

ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപി 8252 കോടി രൂപ വാങ്ങിയപ്പോള്‍ 1952 കോടി രൂപയാണ് കോണ്‍ഗ്രസ് വാങ്ങിയത്. എല്ലാ ബോണ്ടുകളും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരില്‍ നിന്നാണ്. രാജ്യസഭാംഗമായിരിക്കെ സിപിഐ എം ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരിയാണ് ഇലക്ടറല്‍ ബോണ്ടിനെതിരെ നിശിതവിമര്‍ശനം നടത്തിയത്. ഇലക്ടറല്‍ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ പോയതും സിപിഐ എമ്മാണ്.

കേരളത്തില്‍ സിപിഐ എമ്മും പിണറായിയും തന്നെ വിമര്‍ശിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. അതിനു കാരണമുണ്ട്. കോണ്‍ഗ്രസിന് ബിജെപിയെ പ്രതിരോധിക്കാനാകുന്നില്ല. ബിജെപിയില്‍ ആളുകള്‍ ചേക്കേറുന്നത് തടയുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ട പ്രധാന ജോലി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള കുത്തൊഴുക്ക് രാഹുല്‍ ഗാന്ധി ഗൗരവമായി എടുക്കുന്നില്ല.

മതരാഷ്ട്രത്തിലേക്കുള്ള പ്രധാന കൈവഴി പൗരത്വ നിയമമാണ്. അതിനെ എതിര്‍ക്കുന്നത് ഇടതുപക്ഷവും പിണറായിയുമാണ്. പൗരത്വനിയമം അംഗീകരിക്കില്ലെന്നു കേരളത്തെപ്പോലെ പറയാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാകത്തിലെയും തെലങ്കാനയിയെും മുഖ്യമന്ത്രിമാര്‍ തയ്യാറല്ല. പൗരത്വനിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ നിങ്ങള്‍ക്കു നടപ്പാക്കേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കേരളത്തിന്റെ നിലപാടിനു പിന്തുണ നല്‍കേണ്ടതിനു പകരമാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ ഈ നിലപാടെടുക്കുന്നത്. ദേശീയ നേതൃത്വത്തോട് ചോദിച്ചപ്പോള്‍ നാളെ അഭിപ്രായം പറയാമെന്നു പറഞ്ഞിട്ട് ഇന്നുവരെ പറഞ്ഞിട്ടില്ല. ന്യായ് യാത്രയ്ക്കിടെ രാഹുല്‍ പറയുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. പ്രകടനപത്രികയിലും പറഞ്ഞില്ല. മത്സരിക്കാനെത്തിയപ്പോഴും രാഹുല്‍ ഗാന്ധി ഈ വിഷയത്തെ പറ്റി മിണ്ടാന്‍ തയ്യാറാകുന്നില്ല.