കോണ്‍ഗ്രസ് ഭാരത ബന്ദ് പ്രഖ്യാപിക്കണം; ഇത് അന്തിമ പോരാട്ടം; രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണം; രാഹുലിന്റെ അയോഗ്യതയില്‍ റിജില്‍ മാക്കുറ്റി

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഇതൊരു അന്തിമ പോരാട്ടമാണ്, പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക, ഇതിനപ്പുറം മറ്റെന്ത് വരാന്‍, രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണമെന്ന് റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പോസ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയെ നിശതമായി വിമര്‍ശിച്ചിരിക്കുന്നത്

ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഈ കടന്നാക്രമണത്തിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.