റാഗിംഗ് പരാതി: അലന്‍ ഷുഹൈബിനെ പൊലീസ് വിട്ടയച്ചു

തലശേരി പാലയാട് കാമ്പസില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അലന്‍ ഷുഹൈബിനെ വിട്ടയച്ചു. ക്യാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിന്‍ സുബിനെ റാഗ് ചെയ്തെന്ന പേരിലായിരുന്നു അലന്‍ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്എഫ്ഐയും അലന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികളും കാമ്പസില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഥിനെ അലന്‍ റാഗ് ചെയ്യുകയായിരുന്നെന്നും എസ്എഫ്ഐയാണ് ഇത് ചോദ്യം ചെയ്തതെന്നും കോളജ് യൂണിറ്റ് സെക്രട്ടറി പറഞ്ഞു. പരിക്കേറ്റ അഥിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, വ്യാജപരാതിയാണിതെന്നും കഴിഞ്ഞ വര്‍ഷം എസ്എഫ്ഐക്കാര്‍ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതില്‍ പകവീട്ടുന്നതാണെന്നും അലന്‍ ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ മര്‍ദിച്ചതായും അലന്‍ പറഞ്ഞു.

ഇന്ന് രാവിലെ മുതല്‍ പാലയാട് ക്യാംപസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന റാഗിംഗുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്.