'കേരളത്തിലെ എല്‍ഡിഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍'; കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എല്‍ഡിഎഫിനെയാണെന്ന് രാഹുല്‍ ഗാന്ധി

കേരളത്തിലെ എല്‍ഡിഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എല്‍ഡിഎഫിനെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനംതിട്ട അടൂരില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.

യുഡിഎഫിന്റെ എതിര്‍ഭാഗത്തുള്ളത് ബിജെപി-എല്‍ഡിഎഫ് സംയുക്ത മുന്നണിയാണെന്നും കേരളത്തില്‍ യുഡിഎഫ് വരുന്നത് ബിജെപി തടയുന്നത് അതുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപിയെ വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസാണ്. അതിനാലാണ് അവര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്. ബിജെപിയുമായി എല്‍ഡിഎഫിന് സഖ്യമുണ്ടെന്നും രാഹുല്‍ ആരോപിച്ചു. അന്തര്‍ ധാരക്ക് നിരവധി തെളിവ്. ചോദ്യം ചെയ്യുന്നവരെ ബിജെപി അറ്റാക്ക് ചെയ്യുന്നു. കേരള മുഖ്യമന്ത്രിക്ക് എതിരെ കേന്ദ്രം ഒരു നീക്കവും നടത്തുന്നില്ല. അന്വേഷണം നടക്കുന്നുണ്ടങ്കിലും ഒരു ഭീഷണിയുമില്ലെന്ന് സിപിഎമ്മിന് അറിയാം. നിരന്തരം ക്ഷേത്രങ്ങളെപറ്റി സംസാരിക്കുന്ന പ്രധാനമന്ത്രി ശബരിമലയെ കുറിച്ച് സംസാരിക്കുന്നില്ല. സിപിഎം നേതാക്കള്‍ സ്വര്‍ണം കവര്‍ന്ന കാര്യം പ്രധാന മന്ത്രി മിണ്ടുന്നില്ല. സ്വര്‍ണക്കൊള്ള പ്രധാനമന്ത്രി മറക്കുന്നു.അത് സിപിഎമ്മിനെ രക്ഷിക്കാനുള്ള നീക്കം. ശബരിമലയില്‍ സ്വര്‍ണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് വെളിവാക്കുന്നത് ബിജെപി-സിപിഎം ബന്ധമാണ്. മോദി ക്ഷേത്രങ്ങളെ കുറിച്ചോ ഹൈന്ദവ സമൂഹത്തെ കുറിച്ചോ ആശങ്ക പെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വര്‍ണം കട്ടവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും എല്‍ഡിഎഫ് ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കേരളത്തില്‍ എല്‍ഡിഎഫ് ഭരണം വരണമെന്ന് ബിജെപി ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിയെ വെല്ലു വിളിക്കാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.